വാഹനാപകട കേസിലെ രേഖകളുടെ പകർപ്പ് നൽകാൻ കൈക്കൂലി വാങ്ങിയ നെടുമങ്ങാട് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസറെ വിജിലൻസ് പിടികൂടി. അഭിഭാഷകനിൽ നിന്ന് 10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഗ്രേഡ് സിപിഒ ജി ബി ബിജു പിടിയിലായത്.

തിരുവനന്തപുരം: വാഹനാപകട കേസുമായി ബന്ധപ്പെട്ട രേഖകളുടെ പകർപ്പ് നൽകുന്നതിന് 10,000 രൂപ കൈക്കൂലി വാങ്ങിയ സീനിയർ സിവിൽ പൊലീസ് ഓഫിസർ വിജിലൻസ് പിടിയിലായി. നെടുമങ്ങാട് സ്റ്റേഷനിലെ ഗ്രേഡ് സിപിഒ കോലിയക്കോട് കാപ്പിച്ചിറ സ്വദേശി ജി ബി ബിജുവിനെയാണ് (53) വിജിലൻസ് സംഘം പിടികൂടിയത്. നെടുമങ്ങാട് പനവൂർ സ്വദേശിക്ക് വാഹനാപകടത്തിൽ പരിക്കേറ്റതുമായി ബന്ധപ്പെട്ട് നെടുമങ്ങാട് സ്റ്റേഷനിൽ മാർച്ചിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു.

കേസന്വേഷണത്തിന്‍റെ ഭാഗമായി പരിക്കേറ്റയാളെ ബിജു ഫോണിൽ പല പ്രാവശ്യം വിളിച്ച് കേസിന്‍റെ ക്ലെയിം ലഭിക്കണമെങ്കിൽ താൻ പറയുന്ന വക്കീലിന് കേസ് നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. പരാതിക്കാരൻ അതിന് തയ്യാറായില്ല. വക്കാലത്ത് എടുത്ത വക്കീലിനെ ബിജു ഫോണിൽ വിളിച്ച് രേഖകളുടെ പകർപ്പുകൾ നൽകുന്നതിന് 20,000 രൂപ നൽകണമെന്ന് ആവശ്യപ്പെട്ടു. അത്രയും തുക കൈവശമില്ലായെന്ന് പറഞ്ഞതോടെ ഒരു ഫയലിന്‍റെ തുകയായി 10,000 രൂപ വെള്ളിയാഴ്ച നൽകണമെന്ന് പറഞ്ഞു.

ഇതിന് പിന്നാലെയാണ് അഭിഭാഷകൻ വിജിലൻസിനെ സമീപിച്ചത്. വിജിലൻസ് സംഘം നിരീക്ഷണം നടത്തുന്നതിനിടെയാണ് വെള്ളിയാഴ്ച ഉച്ചക്ക് 2.30 ന് നെടുമങ്ങാട് സ്റ്റേഷന് സമീപത്ത് നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ ബിജുവിനെ കൈയോടെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ബിജുവിനെ റിമാൻഡ് ചെയ്തു.