
ആലപ്പുഴ: ഈറയിൽ നെയ്തെടുത്ത നിത്യോപകരണ വസ്തുക്കളുമായാണ് മണ്ണാർക്കാട് സ്വദേശി രാമകൃഷ്ണൻ മാവേലിക്കര കോടിക്കൽ ഗാർഡൻസിൽ നടക്കുന്ന ഗദ്ദിക- 2019ൽ എത്തിയിരിക്കുന്നത്. പുതുതലമുറയ്ക്ക് പരിചിതമല്ലാത്ത ഈറയിൽ നിർമിച്ച കൈത്തൊഴിൽ ഉത്പന്നങ്ങളായ കുട്ട, വട്ടി, ചട്ടിമുറം, ഉപ്പുവെട്ടി, വട്ട മുടി തുടങ്ങി എണ്ണിയാൽ തീരാത്തത്ര ഉത്പന്നങ്ങളാണ് പ്രദർശനത്തിനും വിപണനത്തിനുമായി ഒരുക്കിയിരിക്കുന്നത്.
ഉപഭോക്താവിന്റെ ആവശ്യാനുസരണം സ്റ്റാളിൽ തത്സസമയം ഉത്പന്നങ്ങൾ നിർമിച്ചു നൽകുന്നുണ്ട്. പട്ടിക വർഗ്ഗ വിഭാഗത്തിലെ പാക്കനാർ കുലത്തിൽപ്പെട്ട രാമകൃഷ്ണൻ അച്ഛനപ്പൂപ്പമാരിൽ നിന്നാണ് കുലത്തൊഴിൽ സ്വായത്തമാക്കിയത്. വിപണിയിൽ പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ കടന്നു കയറ്റമാണെങ്കിലും പരമ്പരാഗത ഉത്പന്നങ്ങൾ അന്വേഷിച്ചു വരുന്ന ആളുകൾ കുറവല്ല എന്നാണ് രാമകൃഷ്ണന്റെ അഭിപ്രായം.
നാട്ടിൻ പുറങ്ങളിൽ മുളകളുടെ ലഭ്യത കുറഞ്ഞതോടെ ബാംബൂ കോർപറേഷനിൽ നിന്നാണ് ആവശ്യമായ സാധനങ്ങൾ ശേഖരിക്കുന്നത്. കുലത്തൊഴിൽ അന്യംനിന്ന് പോകാതിരിക്കാനായി രാമകൃഷ്ണൻ പത്തോളം കുട്ടികളെയും നെയ്യൽ വിദ്യ അഭ്യസിപ്പിച്ചു വരുന്നുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam