തവനൂരിൽ സിറ്റിങ് എംഎൽഎ കെ.ടി. ജലീലിനെത്തന്നെ മത്സരിപ്പിക്കാൻ സിപിഎം സംസ്ഥാന നേതൃത്വം തീരുമാനിച്ചു. ജലീലിന്റെ താൽപര്യം പരിഗണിച്ച് ജില്ലാ നേതൃത്വം മറ്റൊരു പേര് നിർദേശിച്ചെങ്കിലും, ജലീൽ തന്നെ വേണമെന്നായിരുന്നു സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തൽ. 

മലപ്പുറം: മലപ്പുറത്തെ തവനൂരിൽ സിറ്റിങ് എംഎൽഎ കെ.ടി. ജലീലിനെത്തന്നെ രം​ഗത്തിറക്കാൻ സിപിഎം. ആദ്യപരി​ഗണനയിൽ ജലീലാണ് മുന്നിൽ. ജലീൽ മത്സരിച്ചാൽ മണ്ഡലം നിലനിർത്താനാകുമെന്നാണ് സിപിഎം വിലയിരുത്തൽ. ഇനി മത്സര രം​ഗത്തേക്കില്ലെന്ന് ജലീൽ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ, പാർട്ടി ആവശ്യപ്പെട്ടാൽ മത്സരിക്കണമെന്നാണെങ്കിൽ തയാറാണെന്നും അദ്ദേഹം പറ‍്ഞിരുന്നു. കഴിഞ്ഞ ദിവസം, ജലീലിന്റെ താൽപര്യം കണക്കിലെടുത്ത്, ജില്ലാ സെക്രട്ടറിയേറ്റ് അദ്ദേഹത്തെ ഒഴിവാക്കി സാനുവിന്റെ പേരാണ് തവനൂരിൽ നിർദേശിച്ചത്. 

എന്നാൽ തവനൂർ നിലനിർത്തണമെങ്കിൽ ജലീൽ തന്നെ വേണമെന്നായിരുന്നു സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തൽ. ജലീൽ തവനൂരിന്റെ ചെന്താരകമാണ്, അതുകൊണ്ട് തന്നെ മണ്ഡലം നിലനിർത്തണമെങ്കിൽ അദ്ദേഹം തന്നെ വേണമെന്നാണ് സംസ്ഥാന നേതൃത്വം പറയുന്നത്. 3 തവണയായി ജലീലാണ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. മൂന്നാം പിണറായി സർക്കാറിനായി സ്വപ്നം കാണുന്ന സമയത്ത് മണ്ഡലം നഷ്ടപ്പെടുത്താനാകില്ലെന്നും ജലീൽ തന്നെ മത്സരിക്കട്ടെയെന്നുമാണ് പാർട്ടി പറയുന്നത്. ഈയൊരു പശ്ചാത്തലത്തിലാണ് ജലീൽ മത്സരിക്കാനുള്ള നിർബന്ധത്തിന് സമ്മതം മൂളിയതെന്നും പറയുന്നു.