
പാലക്കാട്: പാലക്കാട്, ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനുകളിൽ വൻ ലഹരി വേട്ട. പരിശോധനയിൽ 15.5 ഗ്രാം മാരക ലഹരിമരുന്ന് എം ഡി എം എയും 4 കിലോ കഞ്ചാവും പിടികൂടി. ഇതുമായി ബന്ധപ്പെട്ട് 3 യുവാക്കളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പാലക്കാട് ആ൪ പി എഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചും ഒറ്റപ്പാലം എക്സ്സൈസ് റേഞ്ചും ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ സംയുക്തമായി നടത്തിയ പരിശോധനയിലാണ് 15.5 ഗ്രാമിലധിക൦ അതിമാരക ലഹരിമരുന്നായ എം ഡി എം എയടക്കം പിടികൂടിയത്.
ബാംഗളുരുവിൽ നിന്നും എം ഡി എം എ വാങ്ങി, കോയമ്പത്തൂർ വഴി ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി വെളിയിൽ പോകുന്നതിനായി പ്ലാറ്റ്ഫോം വഴി വരുമ്പോൾ സംശയാസ്പദമായി കാണപ്പെട്ട കോട്ടയം സ്വദേശി വിജയ് പ്രകാശ് (23) തൃശൂർ സ്വദേശി ആദിത് (20), കൊല്ലം സ്വദേശി നിയാസ് (22) എന്നിവരിൽ നിന്നുമാണ് 15.5 ഗ്രാം എം ഡി എം എ പിടികൂടിയത്. ഒന്നിച്ചു പഠിക്കുന്ന കോളേജ് കൂട്ടുകാർക്കിടയിൽ വിൽപ്പന നടത്തുവാൻ വേണ്ടിയാണ് ലഹരി കടത്തിയതെന്നാണ് പ്രാഥമികാന്വേഷണത്തിൽ തെളിഞ്ഞത്.
മറ്റൊരു കേസിൽ, പാലക്കാട് റെയിൽവേ സ്റ്റേഷനിൽ ആർ പി എഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചും പാലക്കാട് എക്സ്സൈസ് സ്പെഷ്യൽ സ്‌ക്വാഡു൦ നടത്തിയ പരിശോധനയിൽ പ്ലാറ്റ്ഫോമിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കാണപ്പെട്ട ബാഗിൽ നിന്നാണ് 4 കിലോ കഞ്ചാവ് കണ്ടെടുത്തത്. ട്രെയി൯ മാർഗം ലഹരി കടത്തിനെതിരെയുള്ള പരിശോധനകൾ കൂടുതൽ ശക്തമായി തുടരുമെന്ന് ആ൪ പി എഫ് എക്സ്സൈസ് വൃത്തങ്ങൾ അറിയിച്ചു.
ആർ പി എഫ് ക്രൈ൦ ഇൻസ്‌പെക്ടർ എൻ കേശവദാസ്, എക്സ്സൈസ് ഇൻസ്‌പെക്ടർ മാരായ കെ ആർ അജിത്ത്, പി സുരേഷ്, ആർ പി എഫ് എസ് ഐ മാരായ ദീപക് എ പി, അജിത് അശോക് എ പി, എ എസ് ഐമാരായ സജു കെ, എസ് എം രവി, ഹെഡ്കോൺസ്റ്റബിൾ മാരായ എൻ അശോക്, അജീഷ് ഒ കെ, അസിസ്റ്റന്‍റ് എക്സ്സൈസ് ഇൻസ്‌പെക്ടർ പി സന്തോഷ് കുമാർ, പ്രിവൻറ്റീവ് ഓഫീസർമാരായ പി പി ഗോകുലകുമാരൻ, ജി സന്തോഷ്കുമാർ, സി ഇ ഒ മാരായ കെ പ്രസാദ്, ബെൻസൺ ജോർജ്, ജിജോയ് എന്നിവർ നടത്തിയ പരിശോധനയിലാണ് മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും മാരക ലഹരി വസ്തുക്കൾ പിടികൂടുകയും ചെയ്തത്.
ഏഷ്യാനെറ്റ് ന്യൂസ് യൂട്യൂബിൽ തത്സമയം കാണാം...
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam