Latest Videos

കോട്ട കാക്കുമോ എല്‍ഡിഎഫ്? രണ്ടും കല്‍പ്പിച്ച് യുഡിഎഫ്, ശ്രമിച്ച് നോക്കാന്‍ ബിജെപി; മട്ടന്നൂരില്‍ വന്‍ പോര്

By Web TeamFirst Published Aug 11, 2022, 9:03 PM IST
Highlights

വൻ ഭൂരിപക്ഷത്തിൽ ഭരണം നിലനിർത്താൻ എൽഡിഎഫ് ഇറങ്ങുമ്പോൾ അട്ടിമറി വിജയപ്രതീക്ഷയുമായാണ് യുഡിഎഫ് മുന്നേറുന്നത്.

കണ്ണൂര്‍: മട്ടന്നൂർ നഗരസഭയിലേക്കുള്ള തെരഞ്ഞെടുപ്പിന്‍റെ അവസാന വട്ട പ്രചാരണ പരിപാടികളിലേക്ക് കടന്ന് ഇടത്, വലത് മുന്നണികൾ. വൻ ഭൂരിപക്ഷത്തിൽ ഭരണം നിലനിർത്താൻ എൽഡിഎഫ് ഇറങ്ങുമ്പോൾ അട്ടിമറി വിജയപ്രതീക്ഷയുമായാണ് യുഡിഎഫ് മുന്നേറുന്നത്. ഓഗസ്റ്റ് 20നാണ് തെരഞ്ഞെടുപ്പ്. ഇടത് കോട്ടയാണ് മട്ടന്നൂർ. 35ൽ 28 സീറ്റും നേടിയാണ് നിലവിൽ മുന്നണി അധികാരത്തിലുള്ളത്.  1997ൽ നഗരസഭ രൂപീകരിച്ചതിന് ശേഷമുള്ള എല്ലാ തെരഞ്ഞെടുപ്പിലും ഇടതുമുന്നണി വൻ ഭൂരിപക്ഷത്തോടെ വിജയിച്ചതാണ് മണ്ഡലത്തിന്‍റെ ചരിത്രം.

എന്നാൽ, ഇത്തവണ ചിത്രം മാറുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച അന്ന് തന്നെ സീറ്റ് വിഭജനം പൂർത്തിയാക്കി കൊണ്ട് വമ്പന്‍ പ്രചാരണ പരിപാടികളിലേക്ക് യുഡിഎഫ് കടന്നത്. തർക്കങ്ങളില്ലാതെ സീറ്റ് വിഭജനം പൂർത്തിയാക്കിയത് യുഡിഎഫിന് ശുഭപ്രതീക്ഷയാണ് നൽകുന്നത്.

അതേസമയം, വീടുകയറിയും പ്രവർത്തകരെ നേരിട്ടു കണ്ടും വോട്ടുറപ്പിക്കുന്ന തിരക്കിലാണ് ഇടതു സ്ഥാനാർത്ഥികൾ. കുടുംബ യോഗങ്ങൾക്കാണ് യുഡിഎഫ് പ്രാധാന്യം നൽകുന്നത്. മുഴുവൻ സീറ്റുകളിലേക്കും സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് ബിജെപിയും മത്സര രംഗത്തുണ്ട്. ഓഗസ്റ്റ് 22നാണ് വോട്ടെണ്ണൽ. 17,185 പുരുഷന്മാരും 19,060 സ്ത്രീകളും രണ്ട് ട്രാൻസ്‌ജെൻഡറുകളുമടക്കം 36,247 വോട്ടർമാരാണ് മട്ടന്നൂർ നഗരസഭയിലുള്ളത്.

2020ൽ മറ്റ് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുമ്പോൾ മട്ടന്നൂർ നഗരസഭയുടെ കാലാവധി കഴിഞ്ഞിരുന്നില്ല.  നിലവിലെ നഗരസഭ കൗൺസിലിന്റെ കാലാവധി സെപ്റ്റംബർ 10 നാണ് അവസാനിക്കുക. 1991ലാണ് മട്ടന്നൂരിനെ ആദ്യം നഗരസഭയായി ഉയർത്തിയത്. എന്നാൽ അതേ വർഷം ഭരണം മാറി വന്ന യുഡിഎഫ്. സർക്കാർ മട്ടന്നൂരിനെ വീണ്ടും പഞ്ചായത്താക്കി മാറ്റി. ഇതിനെതിരെ എൽഡിഎഫ് ഹൈക്കോടതിയെ സമീപിച്ചു. 1992ൽ മട്ടന്നൂരിന് നഗരസഭാ പദവി തിരിച്ചു നൽകുകയായിരുന്നു.

ജീവനക്കാരുടെ അഭാവവും മറ്റും മൂലം വർഷങ്ങളോളം നഗരസഭയായി പ്രവർത്തിച്ചിരുന്നില്ല. സ്പെഷ്യൽ ഓഫീസറുടെ കീഴിലായിരുന്നു ഭരണം. 1997ലാണ് പിന്നീട് തിരഞ്ഞെടുപ്പ് നടന്നത്. തുടക്കം തൊട്ട് മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്ന് വ്യത്യസ്തമായാണ് അന്നു മുതൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇടതുപക്ഷത്തിന് ഏറെ സ്വാധീനമുള്ള പ്രദേശങ്ങള്‍ ഉള്‍പ്പെട്ട മട്ടന്നൂര്‍ നഗരസഭയില്‍ 2017ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ 35 വാര്‍ഡില്‍ 28 സീറ്റുമായി എല്‍ഡിഎഫ് ഭരണത്തുടര്‍ച്ച നേടിയപ്പോള്‍ ഏഴ് സീറ്റ് യുഡിഎഫ് നേടി.

സിപിഎമ്മിന് 25, സി പി ഐ, ഐഎൻഎൽ, ജനതാദൾ എന്നിവർക്ക് ഒന്നു വീതവും സീറ്റുകളാണ് കിട്ടിയത്. കോൺഗ്രസ് നാല്, ലീഗ് മൂന്ന് എന്നിങ്ങനെയായിരുന്നു യുഡിഎഫ് കക്ഷി നില. രൂപീകരിച്ച ശേഷം കഴിഞ്ഞ അഞ്ചു തവണയും എൽഡിഎഫ് വൻ വിജയം നേടിയ നഗരസഭയാണ് മട്ടന്നൂർ. 2017ലെ തെരഞ്ഞെടുപ്പിൽ ഒൻപതു വാർഡുകളിൽ ബിജെപി രണ്ടാം സ്ഥാനത്തെത്തിയിരുന്നു എന്നതും ശ്രദ്ധേയമാണ്.  

മന്ത്രിമാര്‍ക്ക് യാത്ര ചെയ്യാന്‍ വരെ മടി; സര്‍ക്കാര്‍ പ്രവര്‍ത്തനത്തില്‍ സിപിഎമ്മിന് അതൃപ്തി, പൊലീസില്‍ വീഴ്ച

click me!