
കൊല്ലം: മൊബൈൽ ഫോൺ ചോദിച്ചിട്ട് കൊടുക്കാതിരുന്നതിന് പട്ടാപ്പകൽ നഗര മധ്യത്തിൽ വെച്ച് യുവതിയെ ഭർത്താവ് പൊതിരെ തല്ലി. കൊല്ലം പരവൂരിലാണ് സംഭവം. കലയ്ക്കോട് ആലുംമൂട്ടില്‍ കിഴക്കതില്‍ സുമയ്ക്ക് (31) കൈക്കും കാലിനും പരിക്കേറ്റു. യുവതിയെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. സുമയുടെ ഭർത്താവ് കോട്ടപ്പുറം കാരുണ്യത്തില്‍ ശ്രീനാഥി (37)നെ പൊലീസ് അറസ്റ്റ് ചെയ്തു.
പരവൂർ നഗരത്തിൽ വെച്ച് ഇന്ന് പകൽ 11 മണിയോടെയാണ് സുമയ്ക്ക് നേരെ ആക്രമണം ഉണ്ടായത്. സുമ ജോലി ചെയ്യുന്ന നഗരത്തിലെ ഒരു വസ്ത്ര വ്യാപാര ശാലയില്‍ എത്തിയ ശ്രീനാഥ് ഇവിടെ വെച്ച് സുമയെ മർദ്ദിച്ചു. പിന്നീട് കടയിൽ നിന്ന് സുമയെ പിടിച്ച് വലിച്ചിഴച്ച് പുറത്ത് റോഡിൽ കൊണ്ടുവന്ന ശേഷവും മർദ്ദിച്ചു. പട്ടാപ്പകൽ നഗരമധ്യത്തിൽ ജനക്കൂട്ടം നോക്കി നിൽക്കെയാണ് യുവതിക്ക് അതിക്രൂരമായ മർദ്ദനമേറ്റത്. ശ്രീനാഥ് സുമയുടെ മുടിക്ക് കുത്തിപ്പിടിച്ച് വലിച്ചിഴച്ചു. കടയിൽ നിന്ന് റോഡിലേക്കും അവിടെ നിന്ന് തൊട്ടടുത്ത കടത്തിണ്ണയിലും ഇട്ട് ക്രൂരമായി മർദ്ദിച്ചു.
പറവൂരിൽ 11കാരിക്ക് രണ്ടാനമ്മയുടെ ക്രൂര മർദ്ദനം, വിവരം പുറത്തറിഞ്ഞത് സ്കൂളിലെ കൗൺസിലിങിൽ
സുമയുടെ കഴുത്തില്‍ ഷോള്‍ മുറുക്കി ശ്വാസം മുട്ടിച്ചും തല റോഡില്‍ ഇടിപ്പിച്ചുമാണ് ശ്രീനാഥ് മര്‍ദിച്ചത്. തടയാന്‍ ശ്രമിച്ച നാട്ടുകാരോടും ശ്രീനാഥ് കയര്‍ത്തു സംസാരിച്ചു. സുമയ്ക്കൊപ്പം ഉണ്ടായിരുന്ന സ്ഥാപനത്തിലെ മറ്റൊരു ജീവനക്കാരിയും സുമയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചു. ശേഷം ശ്രീനാഥ് റോഡിലൂടെ പോയ വാഹനങ്ങള്‍ തടഞ്ഞു നിര്‍ത്തി. വാഹനങ്ങളിൽ തലകൊണ്ട് ഇടിക്കുകയും മറ്റും ചെയ്തതോടെ ഏറെ നേരം നഗരത്തിൽ ഗതാഗത തടസവും അനുഭവപ്പെട്ടു.
ശ്രീനാഥിനെ അനുനയിപ്പിക്കാൻ ആളുകൾ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. പൊലീസെത്തി ഇയാളെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിൽ കൊണ്ടുപോയി. മര്‍ദ്ദനത്തില്‍ തലയ്ക്കും, കൈക്കും, കാലിനും സാരമായി പരിക്കേറ്റു. യുവതിയെ നെടുങ്ങോലം താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഗാര്‍ഹിക പീഠനം, വധശ്രമം അടക്കം ശ്രീനാഥിനെതിരെ ഏഴോളം വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
ടോള്‍ നല്കാത്തത് ചോദ്യം ചെയ്തു; കൊല്ലത്ത് ടോൾ പ്ലാസ ജീവനക്കാരന് കാർ യാത്രികരുടെ മർദ്ദനം