
തിരുവനന്തപുരം: ആയിരവും കടന്ന പാചകവാതക (LPG Gas) സിലിണ്ടറിന്‍റെ വില കുതിക്കുമ്പോള്‍ ആശങ്ക പങ്കുവെച്ച് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍ (Arya Rajendran). ഈ അനിയന്ത്രിതമായ വിലക്കയറ്റത്തിന് കടിഞ്ഞാണിടാൻ അങ്ങേയ്ക്ക് കഴിയില്ലേ എന്നാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ആര്യ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ചോദിക്കുന്നത്. അല്ലയോ മോദിജി അടുക്കള പൂട്ടേണ്ടി വരുമോ എന്ന ആശങ്ക മാത്രമല്ല, ഭാവി ജീവിതം തന്നെ വലിയൊരു ചോദ്യചിഹ്നമായി മുന്നിൽ നിൽക്കുന്ന ലക്ഷക്കണക്കിന് പെൺകുട്ടികളുടെ പ്രതിനിധിയാണ് ഈ ചോദ്യമെന്നും ആര്യ ഫേസ്ബുക്കില്‍ കുറിച്ചു.
ആര്യയുടെ എഫ്ബി പോസ്റ്റ് വായിക്കാം
രാവിലെ പോകാനിറങ്ങിയപ്പോൾ അമ്മയുടെ ആശങ്ക
"ഡേയ് 1006 രൂപ ആയി ഒരു കുറ്റി ഗ്യാസിന്, ഇക്കണക്കിന് നിന്റെ കല്യാണം ആകുമ്പോ മൂവായിരം ആകുമല്ലോ മക്കളെ"
" അച്ഛാ ദിൻ വരുന്നതാണ് അമ്മ " എന്നും പറഞ്ഞ് തിരക്കിട്ട് കാറിൽ കയറിയെങ്കിലും അമ്മ പറഞ്ഞതിലെ ആ പ്രശ്‌നം അങ്ങോട്ട് വിടാൻ പറ്റുന്നുണ്ടായിരുന്നില്ല. ഒരു കുടുംബത്തിന്റെ സാമ്പത്തിക ഭദ്രത പാടെ തകർന്ന് പോകും വിധമാണ് പാചകവാതകത്തിന്റെയും നിത്യോപയോഗ സാധങ്ങളുടെയും വില കുതിക്കുന്നത്. സാധനവില വർദ്ധിക്കുന്നത് ഇന്ധവില വർദ്ധനയുടെ ഉപോല്പന്നമായാണ്. തൊഴിലില്ലായ്മ മുമ്പത്തേക്കാൾ രൂക്ഷമാകുന്നു എന്നാണ് വാർത്തകൾ. തൊഴിലിടങ്ങളിൽ കടുത്ത മത്സരമാണ് ഇപ്പോൾ. ഒന്നോ രണ്ടോ ഒഴിവുകളിലേക്ക് ആയിരമോ രണ്ടായിരമോ അതിലധികം പേരോ ആണ് അപേക്ഷിക്കുന്നത്. പലരും ആവശ്യമായ വിദ്യാഭ്യാസ യോഗ്യതയ്ക്കും മുകളിൽ യോഗ്യതയുള്ളവർ. ഒരു പക്ഷെ കേരളത്തിലായത് കൊണ്ട് ഈ ബുദ്ധിമുട്ടുകളുടെ രൂക്ഷത നമ്മളറിയാതെ പോകുന്നതാണോ എന്നൊരു സംശയം തോന്നാതിരുന്നില്ല. ഇവിടെ സംസ്ഥാനസർക്കാർ പലതരത്തിൽ വിപണിയിൽ ഉൾപ്പെടെ ഇടപെടുന്നത് വിലക്കയറ്റം ഒരു പരിധിവരെ നിയന്ത്രിക്കാൻ സഹായകമാണ്. വിവിധ ക്ഷേമ പദ്ധതികളിലൂടെ ചെറുതെങ്കിലും ഒരു തുക പണമായി ജനങ്ങളിൽ എത്തിക്കാൻ നമുക്ക് കഴിയുന്നുണ്ട്. എന്തെങ്കിലും ഒരു ജോലിയ്ക്ക് സാധ്യതയുണ്ടാക്കാൻ കഴിയുന്ന സമാധാനമുള്ള ഒരു സാമൂഹിക അന്തരീക്ഷം ഇവിടെ നിലനിൽക്കുന്നു. ഇതെല്ലാം നിലനിൽക്കെ തന്നെ വിലക്കയറ്റം ഇങ്ങനെ കുതിക്കുമ്പോൾ എത്രനാൾ പിടിച്ച് നിൽക്കാനാകും നമുക്ക്.
ഉള്ളിൽ ഒരു ഭയം രൂപപ്പെടുന്നത് എനിക്ക് മനസ്സിലായി. തലസ്ഥാനത്തിന്റെ മേയർ ആയത് കൊണ്ട് ഗ്യാസിന് പ്രത്യേക കിഴിവൊന്നുമില്ലല്ലോ. ഡീസലിനും പെട്രോളിനും അതന്നെ അവസ്ഥ. വീട്ടുസാധങ്ങൾക്കും കിഴിവ് കിട്ടില്ല. ഔദ്യോഗിക വാഹനത്തിൽ നഗരസഭയുടെ ചിലവിൽ ഇന്ധനം നിറച്ചാലും അതും നമ്മുടെ എല്ലാവരുടെയും പണമല്ലേ.
അല്ലയോ മോദിജി അടുക്കള പൂട്ടേണ്ടി വരുമോ എന്ന ആശങ്ക മാത്രമല്ല, ഭാവി ജീവിതം തന്നെ വലിയൊരു ചോദ്യചിഹ്നമായി മുന്നിൽ നിൽക്കുന്ന ലക്ഷക്കണക്കിന് പെൺകുട്ടികളുടെ പ്രതിനിധി കൂടിയായി ചോദിക്കുകയാണ്, ഈ അനിയന്ത്രിതമായ വിലക്കയറ്റത്തിന് കടിഞ്ഞാണിടാൻ അങ്ങേയ്ക്ക് കഴിയില്ലേ ?
1000 കടന്ന് പാചക വാതക വില, സാധാരണക്കാര്‍ക്ക് ഇരുട്ടടി, വിശദീകരണവുമായി എണ്ണക്കമ്പനികൾ
സാധാരണക്കാര്‍ക്ക് ഇരുട്ടടി നല്‍കി വീണ്ടും എണ്ണക്കമ്പനികള്‍. മെയ് 1 ന് വാണിജ്യ സിലിണ്ടറുകളുടെ നില 103 രൂപ കൂട്ടിയ എണ്ണക്കമ്പനികള്‍ ഗാര്‍ഹിക ഉപഭോക്താക്കളേയും വെറുതെ വിട്ടില്ല. ഇന്നു മുതല്‍ സിലിണ്ടറിന് 50 രൂപയുടെ വര്‍ദ്ധനയാണുണ്ടായത്. ഇതനുസരിച്ച് 1006 രൂപ 50 പൈസയാണ് ഇന്നു മുതലുള്ള വില. യുക്രൈന്‍ യുദ്ധത്തെ തുടര്‍ന്നുള്ള എണ്ണ വില വര്‍ദ്ധനവാണ് വിലക്കയറ്റത്തിന്‍റെ പ്രധാന കാരണമായി കമ്പനികള്‍ പറയുന്നത്.
ഇന്ധന വില ഉയരുന്നതിന് ആനുപാതികമായാണ് പാചക വാതക വിലയും ഉയരുന്നത്. കഴിഞ്ഞ വര്‍ഷം ജനുവരിക്ക് ശേഷം മാത്രം സിലിണ്ടറിന് 250 രൂപയുടെ വര്‍ദ്ധനയുണ്ടായിട്ടുണ്ട്. വിറക് അടുപ്പുകളില്‍ നിന്നും പാചക വാതകത്തിലേക്ക് മാറിയ ലക്ഷക്കണക്കിന് സാധാരണ കുടുംബങ്ങള്‍ക്ക് വലിയ ബാധ്യതയാണ് ഇതുണ്ടാക്കുന്നത്. വില ഇനിയും ഉയര്‍ന്നാല്‍ ഗ്രാമീണ മേഖലയില്‍ സാധാരണക്കാര്‍ വിറക് അടുപ്പിലേക്ക് തിരിച്ചു പോകേണ്ടി വരും.
യുകൈന്‍ യുദ്ധമുണ്ടാക്കിയ പ്രതിസന്ധി തുടരുന്നതിനാല്‍ വില ഇനിയും ഉയരാനുള്ള സാധ്യതയുണ്ട്. കുറഞ്ഞ നിരക്കില്‍ റഷ്യയില്‍ നിന്നും എണ്ണ കിട്ടിയിട്ടും അന്താരാഷ്ട്ര വിപണി വിലക്കനുസരിച്ചാണ് എല്‍പിജി വില കമ്പനികള്‍ നിശ്ചയിക്കുന്നതെന്ന വിമര്‍ശനം ശക്തമാണ്. ഉജ്ജ്വല പദ്ധതിയിലൂടെ ഒരു കോടി സൗജന്യ സിലിണ്ടറുകള്‍ ഈ വര്‍ഷം നല്‍കിയിട്ടുണ്ടെന്നും ഇതുണ്ടാക്കുന്ന ചിലവും വില വര്‍ദ്ധനവിന് കാരണമാകുമെന്നുമാണ് കമ്പനികള്‍ പറയുന്നത്. എല്‍പിജി യുടെ മാത്രമല്ല വീടുകളിലേക്ക് പൈപ്പുകളിലെത്തുന്ന പ്രകൃതി വാതകത്തിന്‍റെ വിലയും കഴിഞ്ഞ ദിവസം യൂണിറ്റിന് നാലേ കാല്‍ രൂപ കമ്പനികള്‍ കൂട്ടിയിരുന്നു. 2014 ജനവരിയില്‍ പാചക വാതക വില 1241 രൂപയില്‍ എത്തിയിട്ടുണ്ട്. എന്നാല്‍ അപ്പോള്‍ 600 രൂപ സബ്സിഡിയായി ഉപഭോക്താക്കള്‍ക്ക് തിരിച്ചു ലഭിച്ചിരുന്നു. സബ്സിഡിയില്ലാതെ ഗാര്‍ഹിക സിലിണ്ടറിന് 1000 രൂപക്ക് മുകളില്‍ വില എത്തുന്നത് ഇത് ആദ്യമായാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam