
തിരുവനന്തപുരം: കെഎസ്ആർടിസിയിൽ വീണ്ടും ഡ്യൂട്ടി പരിഷ്ക്കരണം. ഓപ്പറേറ്റിംഗ് വിഭാഗത്തിലുള്ള സ്റ്റേഷൻമാസ്റ്റർ അടക്കമുള്ളവരെ ഓഫീസ് ജോലികളിൽ നിന്ന് മാറ്റി ഉത്തരവിറങ്ങി. ക്ലറിക്കൽ ജോലികൾ ഇനി മുതൽ മിനിസ്റ്റീരിയിൽ ജീവനക്കാർ ചെയ്യണമെന്നാണ് പുതിയ ഉത്തരവ് നിർദേശിക്കുന്നത്.
ഇതോടെ ബസ് സ്റ്റേഷനുകളിൽ എഴുത്ത് ജോലികളും, അനൗൺസ്മെന്‍റെുമൊക്കെയായി ഒഫീസിനകത്തിരുന്ന ഓപ്പറേറ്റിംഗ് വിഭാഗം ജീവനക്കാർ ഇനി മുതൽ പുറത്തിറങ്ങി ജോലിയെടുക്കണം. സ്റ്റേഷൻമാസ്റ്റർമാരടക്കമുള്ള ഓപ്പറേറ്റിംഗ് വിഭാഗത്തിലുള്ളവർ പുറത്തിറങ്ങാതെ ഓഫീസിനുള്ളിൽ ഒളിച്ചിരിക്കുന്നുവെന്ന് ഇതുസംബന്ധിച്ചുള്ള ഉത്തരവിൽ കെഎസ്ആർടിസി എംഡി കുറ്റപ്പെടുത്തുന്നുമുണ്ട്.
ഓപ്പറേറ്റിംഗ് വിഭാഗത്തിലുള്ളവർ ഇനി മുതൽ ബസ്സുകളുടെ സമയക്ലീപ്തത, യാത്രക്കാരുടെ പ്രശ്നങ്ങൾ എന്നിവ പരിശോധിച്ചും പരിഹരിച്ചും ഓഫീസിന് പുറത്തു തന്നെ ഉണ്ടാകണമെന്നാണ് പുതിയ നിർദ്ദേശം. ഇതനസുരിച്ചുള്ള തസ്തിക മാറ്റ ഉത്തരവുകൾ ഇറങ്ങിക്കഴിഞ്ഞു. എന്നാൽ പുതിയ ഉത്തരവിനെതിരെ ശക്തമായ എതിർപ്പുമായി യൂണിയനുകൾ രംഗത്തെത്തി. കെഎസ്ആർടിസി മാന്വലിന് വിരുദ്ധമാണ് പുതിയ ഉത്തരവെന്നാണ് സംഘടനകളുടെ നിലപാട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam