
പട്ടാമ്പി: പാലക്കാട് പട്ടാമ്പിയിൽ കാർ നന്നാക്കുന്നതിനിടെ കിട്ടിയ സ്വർണാഭരണം ഉടമക്ക് തിരിച്ച് നൽകി വർക്ക് ഷോപ്പിലെ ജീവനക്കാരൻ. കൊപ്പം പട്ടാമ്പി റോഡിൽ പ്രവർത്തിക്കുന്ന എമ്പയർ കാർ എസി വർക്ക് ഷോപ്പിലെ ജീവനക്കാരൻ ഷഹീർ ആണ് ഗിയർ കൺസോളിനുള്ളിൽ നിന്നും കിട്ടിയ സ്വർണാഭരണം ഉടമസ്ഥനെ വിളിച്ച് സ്വർണം തിരിച്ചേൽപ്പിച്ചത്. 7 വർഷം മുമ്പ് കാറുടമ നെല്ലായ സ്വദേശി മന്‍സൂര്‍ ഇമ്പാനുവിന്റെ സഹോദരിയുടെ നഷ്ടപ്പെട്ട സ്വർണാഭരണമാണ് കാറിന്റെ ഗിയർ കൺസോൾ ശരിയാക്കുന്നതിനിടെ കിട്ടിയത്.
ഒരു കല്യാണ ചടങ്ങിനിടെ നഷ്ടപ്പെട്ടു എന്ന് കരുതിയതായിരുന്നു കൈചെയ്നെന്ന് കാറുടമ മന്‍സൂര്‍ പറഞ്ഞു. ചൊവ്വാഴ്ചയാണ് കൊപ്പത്തെ വര്‍ക്ഷോപ്പില്‍ മന്‍സൂര്‍ ഇമ്പാനു വാഹനമെത്തിച്ചത്. ജോലിക്കിടെ കാറിന്റെ ഗിയര്‍ കണ്‍സോള്‍ ശരിയാക്കുന്നതിനിടെയാണ് ഷഹീര്‍ സ്വര്‍ണ കൈച്ചെയിന്‍ കണ്ടത്. ഉടന്‍തന്നെ മന്‍സൂറിനെ വിളിച്ച് ഷഹീര്‍ വിവരമറിയിക്കുകയായിരുന്നു.
പിന്നീട് മന്‍സൂര്‍ എത്തി പരിശോധിച്ചപ്പോഴാണ് ഏഴുവര്‍ഷം മുന്‍പ് സഹോദരി സെമീറയുടെ കാണാതായ ആഭരണമാണ് ഇതെന്ന് മനസ്സിലായത്. സ്വർണത്തിൻ ഭീമമായ വിലയുള്ള സമയത്ത് ജോലിക്കിടയിൽ തനിക്ക് കിട്ടിയ സ്വർണ്ണാഭരണം വളരെ സത്യസന്തതയോടെ തിരിച്ചു നൽകിയ ഷഹീർ എല്ലാവർക്കും മാതൃകയാണെന്ന് മന്‍സൂര്‍ പറഞ്ഞു. ഷഹിറിന്‍റെ സത്യസന്ധതയെ മൻസൂർ അഭിനന്ദിച്ചു.
വീഡിയോ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam