
തിരുവനന്തപുരം: കോട്ടയില്‍ അമ്മ ബക്കറ്റില്‍ ഉപേക്ഷിച്ച നവജാതശിശുവിനെ രക്ഷിക്കാന്‍ പ്രയത്നിച്ച പോലീസ് സേനാംഗകള്‍ക്കും ചെങ്ങന്നൂരിലെ നഴ്‌സിംഗ് ഹോമിലെ ഡോക്ടര്‍ക്കും അഭിവാദ്യമര്‍പ്പിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് . ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി അഭിനന്ദനങ്ങള്‍ അറിയിച്ചത്.
ഫേസ്ബുക്ക് കുറിപ്പിങ്ങനെ....
കോട്ടയില്‍ അമ്മ ബക്കറ്റില്‍ ഉപേക്ഷിച്ച നവജാതശിശുവിനെ രക്ഷിക്കാന്‍ പ്രയത്നിച്ച പൊലീസ് സേനാംഗകള്‍ക്കും അമ്മ പറയുന്നതില്‍ സംശയം തോന്നി പൊലീസിനെ സമയോചിതമായി അറിയിച്ച ചെങ്ങന്നൂരിലെ നഴ്‌സിംഗ് ഹോമിലെ ഡോക്ടര്‍ക്കും ഹൃദയാഭിവാദ്യങ്ങള്‍. ബക്കറ്റിലെ തുണി മാറ്റി നോക്കുമ്പോള്‍ കുഞ്ഞിന് ജീവന്‍ ഉണ്ടെന്നു കണ്ട് ആ ബക്കറ്റ് എടുത്തു കൊണ്ട് പൊലീസ് ഓടുന്ന ദൃശ്യങ്ങള്‍ മനസില്‍ നിന്ന് മായുന്നില്ല.
ഈ കുഞ്ഞിന്റെ മൂത്ത സഹോദരന്‍ ഒമ്പതു വയസുകാരന്റെ വാക്കുകള്‍ ഗൗരവത്തില്‍ എടുത്തത് കൊണ്ടാണ് പോലീസ് ആശുപത്രിയില്‍ നിന്ന് അവര്‍ താമസിച്ച വീട്ടില്‍ എത്തി പരിശോധിച്ചത്. കുഞ്ഞിന്റെ ജീവന്‍ നിലനിര്‍ത്താനുള്ള എല്ലാ ശ്രമവും കോട്ടയം മെഡിക്കല്‍ കോളേജ് കുട്ടികളുടെ ആശുപത്രിയില്‍ നടത്തുന്നുണ്ട്. സൂപ്രണ്ട് ഡോ. ജയപ്രകാശിന്റെ നേതൃത്വത്തില്‍ കുഞ്ഞിനാവശ്യമായ ചികിത്സയും പരിചരണവും നല്‍കുന്നുണ്ട്.
കുഞ്ഞ് തീവ്രപരിചരണ വിഭാഗത്തിലാണുള്ളത്. കുഞ്ഞിന് ആവശ്യമായ പരിചരണം നല്‍കാന്‍ വനിതാ ശിശു വികസന വകുപ്പ് ഒരു കെയര്‍ ഗിവറിനെ കുഞ്ഞിനോടൊപ്പം നിയോഗിച്ചിട്ടുണ്ട്. ജനിച്ചു വീണത് മുതല്‍ അതിജീവനത്തിനു ശ്രമിച്ച ആ കുഞ്ഞ് ജീവിതത്തിലേക്ക് തിരിച്ചു വരുമെന്ന് തന്നെ പ്രതീക്ഷിക്കുന്നു.
പൊലീസിന്റെ ഇടപെടലിനെ തുടർന്നായിരുന്നു. ചെങ്ങന്നൂർ മുളക്കുഴയ്ക്ക് സമീപം കോട്ടയിൽ വീട്ടിലെ ബക്കറ്റിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ നവജാത ശിശുവിനെ രക്ഷപ്പെടുത്തിയത്. വീട്ടിൽ പ്രസവിച്ച യുവതി അമിത രക്തസ്രാവത്തെ തുടർന്ന് ചികിത്സ തേടിയതോടെയാണ് പൊലീസ് അന്വേഷിച്ചെത്തിയത്. കുട്ടി മരിച്ചെന്നായിരുന്നു യുവതി പറഞ്ഞിരുന്നത്. വീട്ടിലെത്തി പരിശോധിച്ച പൊലീസ് ബക്കറ്റിൽ നിന്നും കുട്ടിയെ കണ്ടെത്തി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam