
മലപ്പുറം: 14കാരനെ ഭീഷണിപ്പെടുത്തി പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ പ്രതിക്ക് 70 വര്‍ഷം കഠിന തടവും 1.30 ലക്ഷം രൂപ പിഴയും ശിക്ഷ. ചെമ്പ്രശേരി സ്വദേശി ടി മുരളീധരനെ (47) ആണ് പെരിന്തല്‍മണ്ണ ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ കോടതി ജഡ്ജ് എസ് സൂരജ് ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ മൂന്ന് വര്‍ഷവും മൂന്ന് മാസവും അധിക കഠിന തടവനുഭവിക്കണം.
കൊവിഡ് കാലത്ത് 14കാരനെ വീടിനടുത്തുള്ള മോട്ടോര്‍പുരയില്‍ കൊണ്ടുപോയി കൈകള്‍ കൂട്ടിക്കെട്ടി വായില്‍ തുണിതിരുകി നഗ്ന ഫോട്ടോയെടുക്കുകയും ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തെന്നാണ് കേസ്. ഫോട്ടോകള്‍ മറ്റുള്ളവര്‍ക്ക് കാണിച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. കഴിഞ്ഞ വർഷം ജനുവരി വരെ പല പ്രാവശ്യം പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്.
പാണ്ടിക്കാട് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. 10 വകുപ്പുകളിലായാണ് ശിക്ഷ വിധിച്ചത്. ശിക്ഷാ കാലാവധി ഒന്നിച്ചനുഭവിച്ചാല്‍ മതി. പിഴ സംഖ്യയില്‍ ഒരു ലക്ഷം രൂപ അതിജീവിതന് നല്‍കാനും വിക്ടിം കോംബന്‍സേഷന്‍ പ്രകാരം മതിയായ നഷ്ടപരിഹാരം നല്‍കാനും ജില്ലാ ലീഗല്‍ സര്‍വീസ് അഥോറിറ്റിക്ക് നിര്‍ദേശം നല്‍കി.
പാണ്ടിക്കാട് പൊലീസ് ഇന്‍സ്പെക്ടറായിരുന്ന കെ റഫീഖ് ആണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സപ്ന പി. പരമേശ്വരത് ഹാജരായി. പ്രതിയെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam