
കോഴിക്കോട്: എല്‍ പി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ ബാലികയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി. കോഴിക്കോട് ആയഞ്ചേരി തറോപ്പൊയില്‍ സ്വദേശിയായ 61കാരനാണ് 74 വര്‍ഷം കഠിന തടവിനും പിഴയൊടുക്കാനും കോടതി വിധിച്ചത്. നാദാപുരം ഫാസ്റ്റ്ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് കെ നൗഷാദലിയാണ് ശിക്ഷ വിധിച്ചത്. 2024 ജനുവരിയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കുട്ടിയുടെ അമ്മ മരിച്ചപ്പോള്‍ രക്ഷകര്‍ത്താവായി എത്തിയതായിരുന്നു 61കാരന്‍. എന്നാല്‍ പിന്നീട് ഇയാള്‍ കുട്ടിയെ പലതവണ ലൈംഗികാതിക്രമത്തിന് ഇരയാക്കി. സ്‌കൂളില്‍ വച്ച് അധ്യാപികയോട് കുട്ടി കാര്യങ്ങള്‍ പറഞ്ഞതോടെയാണ് ദാരുണ സംഭവം പുറംലോകമറിഞ്ഞത്. തുടര്‍ന്ന് പ്രധാനാധ്യാപിക പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. 2024 ഫെബ്രുവരി മുതല്‍ ഇയാള്‍ ജയിലില്‍ കഴിയുകയാണ്. തൊട്ടില്‍പ്പാലം ഇന്‍സ്‌പെക്ടര്‍ ടി ബിനു, എസ്‌ഐ വിഷ്ണു, എഎസ്‌ഐ സുശീല എന്നിവരാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ മനോജ് അരൂര്‍ ഹാജരായി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam