ഷോപ്പിങ്ങ് കഴിഞ്ഞ് കുടുംബം മടങ്ങി; കുട്ടികളിലൊരാളെ കാണാനില്ലെന്ന് അറിഞ്ഞത് രാത്രി പോലീസ് വിളിച്ചപ്പോള്‍

By Web TeamFirst Published Dec 10, 2018, 1:50 PM IST
Highlights

ഷോപ്പിങ്ങ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ കുടുംബം പൊലീസിന്‍റെ ഫോണ്‍വിളി എത്തിയപ്പോഴാണ് കൂടെയുണ്ടായിരുന്ന ഒരു കുട്ടിയെ കാണാനില്ലെന്ന കാര്യം അറിഞ്ഞത്. കോഴിക്കോട് ഹൈലൈറ്റ് മാളില്‍ ശനിയാഴ്ച രാത്രിയിലാണ് സംഭവം. 

കോഴിക്കോട്: ഷോപ്പിങ്ങ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ കുടുംബം പൊലീസിന്‍റെ ഫോണ്‍വിളി എത്തിയപ്പോഴാണ് കൂടെയുണ്ടായിരുന്ന ഒരു കുട്ടിയെ കാണാനില്ലെന്ന കാര്യം അറിഞ്ഞത്. കോഴിക്കോട് ഹൈലൈറ്റ് മാളില്‍ ശനിയാഴ്ച രാത്രിയിലാണ് സംഭവം. 

രാത്രി പതിനൊന്ന് മണിയോടെ ഷോപ്പിങ്ങ് മാള്‍ അടയ്ക്കുന്നതിനിടെയാണ് അഞ്ച് വയസ്സുള്ള ഇസ്‍വയെ സെക്യൂരിറ്റി ജീവനക്കാര്‍ മാളില്‍ ഒറ്റയ്ക്ക് കണ്ടെത്തിയത്. തുടര്‍ന്ന് ഇവര്‍ വനിതാ ഹെല്‍പ്പ് ലൈനുമായി ബന്ധപ്പെട്ടു. പൊലീസ് എത്തി കുട്ടിയോട് വിവരങ്ങള്‍ ചോദിച്ചെങ്കിലും കുട്ടിക്ക് പഠിക്കുന്ന സ്കൂളിന്‍റെ പേര് മാത്രമേ അറിയുമായിരുന്നുള്ളൂ. 

ഇതേ തുടര്‍ന്ന് കോഴിക്കോട് വനിതാ പൊലീസ് വിവിധ പൊലീസ് സ്റ്റേഷനുകളുമായി ബന്ധപ്പെട്ടു. ഒടുവില്‍ വടകര കുറ്റ്യാടി പൊലീസ് സ്റ്റേഷനിലെ എസ് ഐ ഹരീഷ്, കുട്ടി പഠിക്കുന്ന സ്കൂളിലെ അധ്യാപകരുമായി രാത്രി തന്നെ ബന്ധപ്പെട്ടുകയായിരുന്നു.  

അധ്യാപകര്‍ വഴി കുട്ടിയുടെ അച്ഛന്‍റെ ജേഷ്ഠന്‍റെ നമ്പര്‍ കണ്ടെത്തുകയും തുടര്‍ന്ന് അദ്ദേഹത്തെ വിളിക്കുകയായിരുന്നു. ഈ സമയം ഇവര്‍ വീട്ടില്‍ തിരിച്ചെത്തിയിരുന്നെങ്കിലും കുട്ടി കൂടെയില്ലെന്ന വിവരം പൊലീസ് വിളിക്കുമ്പോഴാണ് കുടുംബക്കാര്‍ അറിയുന്നത്. ഒടുവില്‍ രാത്രി രണ്ട് മണിയോടെ കുട്ടിയുടെ അമ്മ വനിതാ സ്റ്റേഷനിലെത്തി കുട്ടിയേയും കൂട്ടി വീട്ടിലേക്ക് തിരികെ പോവുകയായിരുന്നു. 

വടകര സ്വദേശിയായ കുട്ടിയുടെ പിതാവ് വിദേശത്താണ്. കുട്ടിയുടെ അമ്മയെ കൂടാതെ പിതാവിന്‍റെ സഹോദരിയുടെ കൂടെ വിവാഹ വസ്ത്രങ്ങളെടുക്കാനായാണ് കുടുംബക്കാരോടൊപ്പം കുട്ടിയെത്തിയത്. വിവാഹത്തിന് വസ്ത്രങ്ങളെടുക്കാന്‍ പോയ സംഘത്തില്‍ എട്ടു കുട്ടികളുണ്ടായിരുന്നു. 

click me!