പൂനൂര്‍ പുഴയിലേക്കെത്തുന്ന ഈ തോട്ടിലെ മലിനീകരണം പ്രദേശത്ത് ദുര്‍ഗന്ധം പരത്തുകയും ആരോഗ്യപരമായ ആശങ്കകള്‍ക്ക് കാരണമാവുകയും ചെയ്തിട്ടുണ്ട്. അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ച് ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി.

കോഴിക്കോട്: തോട്ടില്‍ രാസമാലിന്യം ഒഴുക്കിയതിനെ തുടര്‍ന്ന് മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി. ഉണ്ണികുളം പഞ്ചായത്തിലെ എകരൂല്‍ മഠത്തില്‍ താഴം, കാരാട്ട് താഴം, എസ്റ്റേറ്റ്മുക്ക് എന്നീ പ്രദേശങ്ങളിലൂടെ ഒഴുകി പൂനൂര്‍ പുഴയിലെത്തിച്ചേരുന്ന തോട്ടിലാണ് രാസമാലിന്യം കലര്‍ത്തിയത്. ചെറുതും വലുതുമായ മുഴുവന്‍ മീനുകളും മറ്റു ജലജീവികളും ചത്ത നിലയിലാണ്. പ്രദേശത്താകെ ദുര്‍ഗന്ധം വമിക്കുന്നുണ്ട്. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍.

വെള്ളത്തിന് നിറവ്യത്യാസവും പരിസരമാകെ രൂക്ഷമായ ഗന്ധവുമുണ്ട്. ഉണ്ണികുളം പഞ്ചായത്തിലെ മൂന്ന്, എട്ട്, ഒന്‍പത്, പന്ത്രണ്ട് വാര്‍ഡുകളിലൂടെ കടന്നുപോകുന്ന തോടാണിത്. തോടിനോടു ചേര്‍ന്ന കിണറുകളിലെ വെള്ളം ഉപയോഗിക്കുന്നവരും തോട്ടിലെ വെള്ളം ഉപയോഗിക്കുന്നവരും ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി. ഇരുമ്പോട്ടുപൊയില്‍ പന്ത്രണ്ടാം വാര്‍ഡിലെ കിഴക്കയില്‍ ഭാഗം മുതല്‍ ഇരുമ്പോത്തിങ്കല്‍ കുനിയില്‍ താഴെ ഭാഗം വരെയുള്ള ഭാഗത്ത് തോട്ടില്‍ ചത്തു കിടക്കുന്ന മത്സ്യങ്ങള്‍ വാര്‍ഡ് മെംബര്‍ ലതിക കൈതേരിപ്പൊയിലിന്റെ നേതൃത്വത്തില്‍ എടുത്തുമാറ്റി. മങ്ങാട് കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഷഫ്‌ന, ഗ്രാമപ്പഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഷാമിലി തുടങ്ങവയര്‍ സ്ഥലം സന്ദര്‍ശിച്ചു.