
ഇടുക്കി: പൊലീസിനെയും ഫോറസ്റ്റ് അധികൃതരെയും രൂക്ഷമായി വിമര്‍ശിച്ച് മുന്‍ വൈദ്യുതി മന്ത്രി എം എം മണി. വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കേരള കര്‍ഷക സംഘത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുൻമന്ത്രി. സര്‍ക്കാര്‍ പണം കൊടുത്ത് ഏറ്റെടുത്ത ഭൂമിയില്‍ പോലും വനംവകുപ്പ് വികസനപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തടസ്സം നില്‍ക്കുകയാണ്. സര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്ന വനപാലകര്‍ക്ക് ചോറ് ഇവിടെയും കൂറ് അവിടെയുമാണ്. പൊലീസും ഇവരുടെ നടപടികള്‍ക്ക് പച്ചക്കൊടി കാട്ടുന്നു. വനവും വന്യമൃഗങ്ങളും സംരക്ഷിക്കപ്പെടുന്നതോടൊപ്പം ജനങ്ങളുടെ സംരക്ഷണവും ഉറപ്പുവരുത്താന്‍ അധികൃതര്‍ തയ്യറാകണമെന്ന് എംഎം മണി ആവശ്യപ്പെട്ടു.
ദേവികുളം ഇറച്ചിപ്പാറയില്‍ നിന്നും പ്രതിഷേധ പ്രകടനവുമായിയാണ് പ്രവര്‍ത്തകര്‍ എത്തിയത്. ഡിഎഫ്ഒ ഓഫീസിന് മുബില്‍ പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു. ദേവികുളം എംഎല്‍എ അഡ്വ. എ രാജ, എന്‍വി ബേബി, പിപി ചന്ദ്രന്‍, ജോളിജോസ്, വികെ കുഞ്ഞുമോന്‍, മാത്യുജോര്‍ജ്ജ്, ടികെ ഷാജി തുടങ്ങിയവര്‍ പങ്കെടുത്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam