കോഴിക്കോട് യുവതിയുടെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു, അപകടം മൊബൈൽ ചാര്‍ജ്ജ് ചെയ്യവേ

Published : Jan 24, 2025, 06:57 PM ISTUpdated : Jan 31, 2025, 05:55 PM IST
കോഴിക്കോട് യുവതിയുടെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു, അപകടം മൊബൈൽ ചാര്‍ജ്ജ് ചെയ്യവേ

Synopsis

പതിനാലായിരത്തോളം രൂപ വിലയുള്ള ഫോണാണ് പൊട്ടിത്തറിച്ചതെന്ന് അനൂജ പറഞ്ഞു

കോഴിക്കോട്: കുന്ദമംഗലത്ത് യുവതിയായ വീട്ടമ്മയുടെ ചാര്‍ജ് ചെയ്യാനിട്ടിരുന്ന സ്മാര്‍ട്ട് ഫോണ്‍ പൊട്ടിത്തെറിച്ചു. പയമ്പ്ര പുറ്റുമണ്ണില്‍ താഴത്തിനടുത്ത് മണിയഞ്ചേരി പൊയിലില്‍ സുനില്‍ കുമാറിന്റെ ഭാര്യ അനൂജയുടെ ഫോണാണ് പൊട്ടിത്തെറിച്ചത്. ഇന്നലെ രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം. ഫോണിനടുത്ത് വെച്ചിരുന്ന 500 രൂപയുടെ രണ്ട് നോട്ടുകളും ഭാഗികമായി കത്തി നശിച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. പതിനാലായിരത്തോളം രൂപ വിലയുള്ള ഫോണാണ് പൊട്ടിത്തറിച്ചതെന്ന് അനൂജ പറഞ്ഞു. കുടുംബശ്രീയില്‍ അടയ്ക്കാനായി സൂക്ഷിച്ചിരുന്ന പണമാണ് കത്തി നശിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ചിത്രം: പ്രതീകാത്മകം

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

അതിനിടെ മാവേലിക്കര നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത ചെട്ടികുളങ്ങര കമ്പനിപ്പടി ജങ്ഷനിൽ പ്രവർത്തിക്കുന്ന മധുരാപുരി ആയുർവേദ ആശുപത്രിക്ക് തീപിടിച്ച് ലക്ഷങ്ങളുടെ നഷ്ടമുണ്ടായി എന്നതാണ്. സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരാണ് കെട്ടിടത്തിൽ നിന്ന് പുക ഉയരുന്നത് കണ്ടത്. ഇവർ വിവരം അറിയച്ചതിനെത്തുടർന്ന് മാവേലിക്കരയിൽ നിന്നും അഗ്നി രക്ഷസേന സംഘം എത്തിയെങ്കിലും കെട്ടിടത്തിൽ വലിയ രീതിയിൽ തീ ആളിപടർന്നിരുന്നതിനാൽ കായംകുളം, ചെങ്ങന്നൂർ നിലയങ്ങളിൽ നിന്നുള്ള വാഹനങ്ങളും എത്തിച്ചാണ് തീ അണച്ചത്. അഗ്നിരക്ഷാ സേനയുടെ അഞ്ച് യൂണിറ്റുകൾ സ്ഥലത്തെത്തി മണിക്കൂറുകൾ നീണ്ട പരിശ്രമത്തിന് ഒടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. മാവേലിക്കര, കായംകുളം നിലയത്തിൽ നിന്നുള്ള രണ്ട് യൂണിറ്റുകളും ചെങ്ങന്നൂർ നിലയത്തിൽ നിന്നുള്ള ഒരു യൂണിറ്റും രണ്ട് മണിക്കൂറോളം പ്രവർത്തിച്ച് ബുധനാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് തീ അണച്ചത്. തട്ടാരമ്പലം സ്വദേശി ധനഞ്ജയന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന് 60 വർഷത്തെ പഴക്കമുണ്ട്. കൊല്ലം സ്വദേശി മനു ശങ്കർ ആണ് ഇവിടെ മധുരാപുരി എന്ന പേരിൽ രണ്ട് വർഷമായി ആയുർവേദ സ്ഥാപനം നടത്തുന്നത്. ആയുർവേദ ആശുപത്രിയുടെ എണ്ണത്തോണി, കട്ടിലുകൾ അടക്കമുള്ള ഫർണിച്ചറുകൾ, മരുന്നുകൾ, കമ്പ്യൂട്ടർ അടക്കമുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങൾ എന്നിവ കത്തി നശിച്ചു. ആശുപത്രിയുടെ ചുമതലക്കാരിയും ചലച്ചിത്ര ഡയറക്ടറുമായ മായയുടെ ഷൂട്ട് ചെയ്ത സിനിമയുടെ ഹാർഡ് ഡിസ്കും, റെഡ് എപിക് കാമറയും അനുബന്ധ സാധനങ്ങളും കത്തിനശിച്ചതായും ഇവർ പറയുന്നു. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. പൊലീസ്, കെഎസ്ഇബി സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. മാവേലിക്കര പൊലീസ് നടപടികൾ സ്വീകരിച്ചു.

PREV
click me!

Recommended Stories

വഞ്ചിയൂരില്‍ ട്രാന്‍സ്‌ജെന്‍ഡര്‍മാരും ബിജെപി പ്രവര്‍ത്തകരും തമ്മിലെ സംഘര്‍ഷം; മൂന്ന് കേസെടുത്ത് പൊലീസ്
സിന്ധുവെന്ന് വിളിപ്പേര്, ആരുമറിയാതെ ഒറ്റമുറി വീട്ടിൽ വെച്ച് എല്ലാം തയ്യാറാക്കും, സ്കൂട്ടറിലെത്തിക്കും, സ്ഥലം ഉടമയ്ക്കും പങ്ക്, ചാരായവുമായി ഒരാൾ പിടിയിൽ