
കൽപ്പറ്റ: മഹാരാഷ്ട്രയില്‍ നിന്ന് കവർച്ച നടത്തി കടന്നുകളഞ്ഞ മലയാളി സംഘത്തെ പൊലീസ് സാഹസികമായി പിടികൂടി. മഹാരാഷ്ട്രയില്‍ നിന്ന് കവർച്ച നടത്തി കടന്നുകളഞ്ഞ മലയാളി സംഘത്തെ വയനാട്ടിൽ വച്ചാണ് പിടികൂടിയത്. വയനാട് കൈനാട്ടിയില്‍ വച്ചാണ് ആയുധങ്ങളുമായി യാത്ര ചെയ്യുകയായിരുന്ന സംഘത്തെ പൊലീസ് കീഴടക്കിയത്. ഇവരെ പിന്തുടർന്ന് മഹാരാഷ്ട്ര പൊലീസ് സംഘവും വയനാട്ടില്‍ എത്തിയിരുന്നു.കുമ്മാട്ടര്‍മേട് ചിറക്കടവ് ചിത്തിര വീട്ടില്‍ നന്ദകുമാര്‍(32), കാണിക്കുളം കഞ്ഞിക്കുളം അജിത്കുമാര്‍(27), പോല്‍പുള്ളി പാലാനംകൂറിശ്ശി സുരേഷ്(47), കാരെക്കാട്ട്പറമ്പ് ഉഷ നിവാസ് വിഷ്ണു(29), മലമ്പുഴ കാഞ്ഞിരക്കടവ് ജിനു(31), വാവുല്യപുരം തോണിപാടം കലാധരന്‍(33) എന്നിവരെയാണ് പൊലീസ് പിടികൂടിയത്.
മഹാരാഷ്ട്രയിലെ ഭൂയിഞ്ചില്‍ ഇന്നലെ പുലർച്ച കാറില്‍ കൊണ്ടുപോകുകയായിരുന്ന ഒന്നരക്കോടി രൂപയാണ് ഈ സംഘം കവർച്ച ചെയതത്. രണ്ട് വാഹനങ്ങളിലായി എത്തിയ സംഘം കാറിലുണ്ടായിരുന്നവരെ ആക്രമിച്ച് പണം തട്ടിയെടുക്കുകയായിരുന്നു. കേരള രജിസ്ട്രേഷൻ വാഹനങ്ങളായിരുന്നു കവർച്ച ചെയ്തവർ ഉപയോഗിച്ചത്. ഒപ്പം വാഹനങ്ങള്‍ കേരളത്തിലേക്ക് കടക്കുന്നുവെന്നും മഹാരാഷ്ട്ര പൊലീസ് കണ്ടെത്തി. വിവരം കേരള പൊലീസിന് കൈമാറിയ മഹാരാഷ്ട്ര പൊലീസ് സംഘം കവർച്ച സംഘത്തെ പിന്തുടർന്നു. ഒടുവില്‍ ഇവരില്‍ ഒരു സംഘത്തെ കല്‍പ്പറ്റയിലെ കൈനാട്ടിയില്‍ വച്ചാണ് ഹൈവേ പൊലീസും കല്‍പ്പറ്റ പൊലീസ് സ്ക്വാഡും ചേർന്ന് സാഹസികമായി പിടികൂടിയത്. പാലക്കാട് സ്വദേശികളായ ആറ് പേരാണ് പിടിയിലായിരിക്കുന്നത്.
ഇവരില്‍ നിന്ന് ഉളി, കോഡലസ് കട്ടർ, ചുറ്റിക തുടങ്ങിയ ആയുധങ്ങളും കണ്ടെടുത്തു. ആറ് പേരും മുൻപ് ലഹരിക്കടത്ത്, വധശ്രമം തുടങ്ങിയ ക്രിമിനില്‍ കേസുകളില്‍ പ്രതികള്‍ ആയവരാണെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ മോഷ്ടാക്കളുടെ വാഹനത്തില്‍ നിന്ന് എഴുപതിനായിരം രൂപ മാത്രമാണ് കണ്ടെത്തിയിരിക്കുന്നത്. ബാക്കിയുള്ള കവർച്ച പണത്തിനായും മറ്റ് പ്രതികള്‍ക്കായും രണ്ടാമത്തെ വാഹനവും പൊലീസ് അന്വേഷിക്കുകയാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ മഹാരാഷ്ട്ര പൊലീസിന് കൈമാറി. സബ് ഇന്‍സ്പെക്ടര്‍മാരായ വിമല്‍ ചന്ദ്രന്‍, എന്‍.വി ഹരീഷ്‌കുമാര്‍, ഒ.എസ് ബെന്നി, എഎസ്‌ഐ മുജീബ് റഹ്‌മാന്‍, ഡ്രൈവര്‍ സീനിയര്‍ പോലീസ് ഓഫീസര്‍ പി.എം സിദ്ധിഖ്, സിവില്‍ പോലീസ് ഓഫീസര്‍ എബിന്‍ എന്നിവരടങ്ങുന്ന സംഘമാണ് കവര്‍ച്ചക്കാരെ പിടികൂടിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam