
മലപ്പുറം: വ്യാപകമായി കൃഷി നശിപ്പിക്കുന്ന നാല്‍പതോളം കാട്ടുപന്നികളെ കാളികാവില്‍ വെടിവെച്ചു കൊന്നു. ബുധനാഴ്ച തുടങ്ങി വ്യാഴാഴ്ച പുലര്‍ച്ചവരെ നടത്തിയ തിരച്ചിലിലാണ് പന്നികളെ വെടിവെച്ചിട്ടത്. ജില്ലയില്‍ ഒറ്റ ദിവസം നടന്ന ഏറ്റവും വലിയ പന്നിവേട്ടയാണിത്. മനുഷ്യ-വന്യജീവി സംഘര്‍ഷ ലഘൂകരണ കാമ്പയിന്റെ ഭാഗമായി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലാണ് തിരച്ചില്‍ നടത്തിയത്.
കാര്‍ഷിക വിളകള്‍ വ്യാപകമായി നശിപ്പിക്കാന്‍ തുടങ്ങിയതോടെയാണ് വനം അധികൃതരുടെ അനുമതിയോടെ കര്‍ഷകക്കൂട്ടായ്മയുടെ നേതൃത്വത്തില്‍ കാട്ടുപന്നി വേട്ട ശക്തമാക്കിയത്. കൃഷി നശിപ്പിക്കുന്നതിനു പുറമെ ഒട്ടേറെ കര്‍ഷകര്‍ക്കും ഇതിനകം പന്നിയാക്രമണത്തില്‍ ഗുരുതര പരിക്കേറ്റിട്ടുണ്ട്. കൊന്നൊടുക്കിയ പന്നികള ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ കണക്കെടുപ്പിനും പരിശോധനക്കും ശേഷം ഫോറസ്റ്റ്‌സ്റ്റേഷന്‍ പരിസരത്ത് കുഴിച്ചു മുടി. ഡി.എഫ്.ഒയുടെ എംപാനല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടവരും അംഗീകൃത തോക്ക് ലൈസന്‍സുമുള്ള വിദഗ്ധ ഷൂട്ടര്‍മാരുടെ നേതൃത്വത്തിലാണ് പന്നിവേട്ട നടത്തിയത്. പന്നിവേട്ടക്ക് ഉത്തരവിടാന്‍ പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്ക് അധികാരം നല്‍കുന്ന നിയമം അനുസരിച്ച് പഞ്ചായത്ത് പ്രസിഡന്റ് പി. ഷിജി മോളുടെ ഉത്തരവിലാണ് പന്നി വേട്ട നടത്തിയത്.
പന്നിവേട്ടക്ക് പഞ്ചായത്തിന് ഔദ്യോഗിക അനുമതി ലഭിച്ചതോടെ കാളികാവ്, ചോക്കാട്, കരുവാരകുണ്ട്, വണ്ടൂര്‍, പോരൂര്‍ പഞ്ചായത്തുകളിലായി നൂറിലേറെ പ ന്നിവേട്ട നടന്നിട്ടുണ്ട്. പ്രഫഷണ ല്‍ ഷൂട്ടര്‍മാരായ ദിലീപ്‌മേനോന്‍, എം.എം.സക്കീര്‍, സംഗീത് എര്‍നോള്‍, അസീസ് കുന്നത്ത്, ഉസ്മാന്‍ പന്‍ഗിനി, വാസുദേവന്‍ തുമ്പയി ല്‍,വി.സി. മുഹമ്മദലി, കര്‍ഷക പ്രതിനിധി അര്‍ഷദ്ഖാന്‍ പുല്ലാണി എന്നിവരടങ്ങിയ ഇരുപതോളം പേരടങ്ങുന്ന ദൗത്യ സംഘമാണ് പന്നിവേട്ടക്ക് നേതൃത്വം നല്‍കിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam