
മലപ്പുറം: വീട്ടില്‍ നിന്ന് മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച കേസിലെ പ്രതി പിടിയില്‍. വഴിക്കടവ് പൂവ്വത്തിപ്പൊയില്‍ സ്വദേശി ശിഹാബുദ്ദീനാണ് (35) അറസ്റ്റിലായത്. വഴിക്കടവ് പുന്നക്കല്‍ സ്വദേശിയുടെ വീട്ടില്‍ നിന്ന് ഈ മാസം 10 ന് രാത്രിയാണ് മൊബൈല്‍ ഫോണ്‍ മോഷണം പോയത്. പരാതിക്കാരന്‍ മൊബൈല്‍ ഫോണ്‍ റൂമിന്‍റെ ജനലില്‍ വച്ച് ജനല്‍ തുറന്നിട്ട് ഉറങ്ങി. രാവിലെ ഫോണ്‍ കാണാതെ വന്നപ്പോള്‍ വഴിക്കടവ് പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു.
നിലമ്പൂര്‍ മേഖലയിലെ വിവിധ മൊബൈല്‍ ഷോപ്പുകളിലെ സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. മോഷണം നടത്തിയ മൊബൈല്‍ ഫോണ്‍ പ്രതിയുടെ വീട്ടില്‍ നിന്ന് പൊലീസ് കണ്ടെടുത്തു. നിരവധി മോഷണ കേസുകൾ ഇതിന് മുൻപ് തന്നെ പ്രതിക്കെതിരെയുണ്ടെന്ന് പൊലീസ് പറഞ്ഞു. കഞ്ചാവ് ഉപയോഗിച്ചതിനും കഞ്ചാവ് വില്‍പനക്കായി സൂക്ഷിച്ചതിനും വേറെയും കേസുണ്ട്. പ്രതി പ്രദേശത്തെ മറ്റു വീടുകളില്‍ കയറി മോഷണം നടത്തിയോയെന്ന് പൊലീസ് പരിശോധിച്ചു വരികയാണ്. നിലവില്‍ മറ്റു മോഷണ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
വഴിക്കടവ് ഇന്‍സ്‌പെക്ടര്‍ ധനഞ്ജയദാസിന്‍റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. വഴിക്കടവ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ അബ്ദുല്‍ ഹാഫിസ് ഫിര്‍സാദ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ പ്രിന്‍സ്, സിവില്‍ പൊലീസ് ഓഫിസര്‍മാരായ അനിജോണ്‍, ഹരിപ്രസാദ്, വിനീഷ് മാന്തൊടി, ഗീത എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam