
തൃശ്ശൂർ: തൃശ്ശൂരിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. കുന്നംകുളം പന്നിത്തടത്താണ് സംഭവം. അമ്മയും രണ്ടു മക്കളുമാണ് മരിച്ചത്. പന്നിത്തടം ചെറുമാനേംകാട് താമസിക്കുന്ന ഷഫീന, 3 വയസ്സുള്ള അജുവ, ഒന്നര വയസ്സുള്ള അമൻ എന്നിവരാണ് മരിച്ചത്. കൂട്ട ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഇന്ന് പുലർച്ചെയാണ് സംഭവം. രണ്ടാം നിലയിലെ മുറിയുടെ ബാൽക്കണിയിലാണ് മൃതദേഹങ്ങൾ കിടന്നത്. രാവിലെ നടക്കാൻ ഇറങ്ങിയവർ ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണ് വീട്ടുകാർ വിവരമറിയുന്നത്. ഷഫീനയുടെ ഭർത്താവിന്റെ അമ്മയും മൂത്ത മകളുമാണ് മരിച്ച മൂന്ന് പേരെയും കൂടാതെ വീട്ടിൽ ഉണ്ടായിരുന്നത്. ഭർത്താവ് ഹാരിസ് വിദേശത്താണ്. ആറു വയസ്സുള്ള മൂത്തമകളും ഷഫീനൊപ്പമായിരുന്നു ഉറങ്ങിയിരുന്നത്.
ബാൽക്കണിയിൽ നിന്ന് മണ്ണെണ്ണ കുപ്പിയും കവറും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഇന്നലെ ബന്ധുവീട്ടിൽ പോയ ശേഷം രാത്രിയാണ് ഇവർ മടങ്ങിയെത്തിയത്. ഷഫീനക്ക് വിഷാദരോഗത്തിന്റെ ലക്ഷണങ്ങൾ ഉണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. ഏഴുവർഷം മുമ്പാണ് ഷഫീനയുടെ വിവാഹം നടന്നത്. എരുമപ്പെട്ടി പോലീസും വിരൽ അടയാള വിദഗ്ധരും വീട്ടിലെത്തി പരിശോധന നടത്തി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. ആത്മഹത്യയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികപ്രശ്നങ്ങൾ അതിജീവിയ്ക്കാൻ മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക. ഹെൽപ്‌ലൈൻ നമ്പർ - 1056, 0471- 2552056)
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam