
തൃശ്ശൂർ: നഗരത്തിലെ ലോഡ്ജിൽ അമ്മയും കുഞ്ഞും മരിച്ച നിലയിൽ. ഇടമുട്ടം സ്വദേശി ജ്യോതിയും നവജാത ശിശുവുമാണ് മരിച്ചത്. പ്രസവത്തിനായി ലോഡ്ജിൽ മുറിയെടുത്തെന്നാണ് പ്രാഥമിക നിഗമനം. സുഹൃത്തായ ഓട്ടോ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരക്കാണ് ജ്യോതിയും സുഹൃത്തായ ഓട്ടോ ഡ്രൈവറും നഗരത്തിലെ നിയറെസ്റ്റ് ലോഡ്ജിൽ മുറിയെടുക്കുന്നത്.
ജ്യോതി വിളിച്ചിട്ട് ഫോൺ എടുക്കുന്നില്ല എന്ന് പറഞ്ഞ് ഇന്ന് ഉച്ചയോടെയാണ് ഓട്ടോറിക്ഷ ഡ്രൈവർ ലോഡ്ജിൽ എത്തുന്നത്. മുറി അകത്തുനിന്ന് പൂട്ടിയിരിക്കുകയായിരുന്നു. പിന്നാലെ പൊലീസ് എത്തി മുറി കുത്തിതുറന്നു പരിശോധിച്ചപ്പോഴാണ് കട്ടിലിൽ അമ്മയെയും കുഞ്ഞിനെയും മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ചു എന്നാണ് പ്രാഥമിക നിഗമനം. മറ്റാരും അറിയാതെ പ്രസവിക്കുക എന്ന ഉദ്ദേശത്തോടെ ലോഡ്ജിൽ മുറിയെടുത്തതായാണ് പൊലീസ് സംശയിക്കുന്നത്.
താൻ മുറി എടുത്ത് നൽകുക മാത്രമാണ് ചെയ്തതെന്നും വയറുവേദനയ്ക്ക് ജ്യോതി ആവശ്യപ്പെട്ട പ്രകാരം മരുന്നുവാങ്ങി നൽകിയിരുന്നുവെന്നുമാണ് ഓട്ടോ ഡ്രൈവറുടെ മൊഴി. എന്നാൽ 2024 ൽ ഓട്ടോ ഡ്രൈവർ പീഡിപ്പിച്ചു എന്ന് കാട്ടി ഗുരുവായൂർ പൊലീസിൽ ജ്യോതി നൽകിയ പരാതി പോലീസ് കണ്ടെത്തി. ഇക്കാര്യത്തിൽ ഇയാളെ പോലീസ് ചോദ്യം ചെയ്യുകയാണ്. നേരത്തെയും ജ്യോതി ഇവിടെ മുറിയെടുത്തിട്ടുണ്ടെന്നും ഗർഭിണിയാണെന്ന് അറിയില്ലെന്നും ആണ് ഹോട്ടൽ അധികൃതരുടെ നിലപാട്. സംഭവത്തിൽ ഈസ്റ്റ് പൊലീസ് കേസെടുത്തു അന്വേഷണം തുടങ്ങി. പോസ്റ്റ്മോർട്ടം നടപടികൾ നാളെ നടക്കും
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam