
കോട്ടയം: മുണ്ടക്കയത്ത് കടന്നൽ ആക്രമണത്തിൽ വയോധികരായ അമ്മയും മകളും മരിച്ചു. പുഞ്ചവയൽ പാക്കാനം സ്വദേശിയായ കുഞ്ഞിപ്പെണ്ണും (110) മകൾ തങ്കമ്മയുമാണ് (82) മരിച്ചത്. വീടിന്‍റെ മുറ്റത്ത് നിൽക്കുകയായിരുന്ന ഇരുവരെയും ഇന്നലെയാണ് കടന്നൽ ആക്രമിച്ചത്. കൂട്ടമായെത്തിയ കടന്നലുകളുടെ ആക്രമണത്തിൽ രണ്ട് പേർക്കും ദേഹമാസകലം മുറിവുകളേറ്റിരുന്നു. ഇന്ന് പുലർച്ചെയാണ് കുഞ്ഞിപ്പെണ്ണ് മരിച്ചത്. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന തങ്കമ്മയുടെ മരണം ഉച്ചയോടെയാണ് സ്ഥിരീകരിച്ചത്.
കുഞ്ഞിപ്പെണ്ണും മകൾ തങ്കമ്മയും വീടിന്റെ മുറ്റത്ത് നിൽക്കുമ്പോഴാണ് കടന്നൽക്കൂട്ടം ആക്രമിച്ചത്. കാടിനോട് ചേർന്നുള്ള പ്രദേശത്താണ് ഇവർ താമസിക്കുന്നത്. വീടിന്റെ പിൻവശത്തുള്ള കുരുമുളക് തോട്ടത്തിൽ നിന്നാണ് കടന്നൽകൂട്ടം ഇളകിയെത്തിയത്. രണ്ട് പേരുടേയും മുഖത്തും ദേഹമാസകലവും കടന്നലുകൾ കുത്തി. തങ്കമ്മയുടെ ബഹളം കേട്ട് എത്തിയ നാട്ടുകാരാണ് ഇരുവരേയും മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. നാട്ടുകാരായ മറ്റ് രണ്ട് പേർക്കും കടന്നലിന്‍റെ കുത്തേറ്റിരുന്നു. ജോയി (75), അയല്‍വാസിയായ ശിവദര്‍ശന്‍ (24) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരും ചികിത്സയിൽ തുടരുകയാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam