
കോഴിക്കോട്: പിഞ്ചുകുട്ടികൾ അടക്കമുള്ള മൂന്ന് കുട്ടികളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ അമ്മ പിടിയിലായി. 12 വയസിൽ താഴെ പ്രായമുള്ള മൂന്നുകുട്ടികളെ ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയെയും കാമുകനെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശിനിയായ ഇരുപത്തിയേഴുകാരിയും ഇരുപത്തിയാറുകാരനായ കാമുകനുമാണ് പിടിയിലായത്. വൈത്തിരിയിൽ നിന്നാണ് ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
വിവാഹിതയും 12 വയസ്സില്‍ താഴെ പ്രായമുള്ള മൂന്നുകുട്ടികളുടെ അമ്മയുമായ യുവതിയെ കഴിഞ്ഞ നാലാം തീയതി മുതലാണ് കാണാതായത്. വീട്ടുകാർ നൽകിയ പരാതിയിൽ കൂരാച്ചുണ്ട് പൊലീസ് കേസെടുത്തിരുന്നു. യുവതിയുടെ ഭർത്താവ് വിദേശത്താണ്. കുട്ടികളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയതിന് യുവതിക്കെതിരെയും ഇതിനു പ്രേരണ നൽകിയതിന് കാമുകനെതിരെയും കേസെടുത്തിരിക്കുന്നത്. പേരാമ്പ്ര കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു. കൂരാച്ചുണ്ട് സബ് ഇൻസ്പെക്റ്റർ അൻവർ ഷാ ആണ് കേസ് അന്വേഷിക്കുന്നത്.
മെയ് ആദ്യവാരത്തില്‍ പ്രായപൂര്‍ത്തിയാവാത്ത മക്കളെ ഉപേക്ഷിച്ചുപോയ യുവാവിനെയും യുവതിയെയും തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരമാണ് ഇവരെ പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തത്. തൊടുപുഴ സ്വദേശി മുപ്പതുകാരനായ യുവാവിനെയും ഇരുപത്തിയെട്ടുകാരിയായ തങ്കമണി സ്വദേശി യുവതിയെയുമാണ് അറസ്റ്റ് ചെയ്തത്. യുവാവിന് ഭാര്യയും എഴും ഒൻപതും വയസ്സുള്ള രണ്ട് മക്കളുമുണ്ട്. യുവതിക്ക് ഭർത്താവും നാലുവയസ്സുള്ള മകളുമുണ്ട്. യുവാവും യുവതിയും ഒരുമിച്ചു ജീവിക്കാൻ തീരുമാനിക്കുകയും ഒളിച്ചോടുകയുമായിരുന്നു.
നേരത്തെ സമാനമായ മറ്റൊരു സംഭവത്തില്‍ രണ്ട് തവണ കാമുകനൊപ്പം ഒളിച്ചോടിയ യുവതിയെ പൊലീസ് പിടികൂടിയിരുന്നു. തുറവൂര്‍ എരമല്ലൂര്‍ സ്വദേശികളായ 34കാരിയായ യുവതിയും 33 കാരനായ യുവാവുമാണ് അരൂര്‍ പൊലീസിന്റെ പിടിയിലായത്. ഒളിച്ചോടി ഒരുവര്‍ഷത്തിന് ശേഷമാണ് യുവതിയും യുവാവും അറസ്റ്റിലായത്. മക്കളെ ഉപേക്ഷിച്ച് പോയതിന് യുവതിക്കെതിരെ ബാലനീതി സംരക്ഷണ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. നേരത്തെ ഇതേ യുവാവിനൊപ്പം ഒളിച്ചോടിയ യുവതിയെ പൊലീസ് പിടികൂടി ഭര്‍ത്താവിനൊപ്പം അയച്ചിരുന്നു. യുവതിയുടെ ഭര്‍ത്താവിന്റെ പരാതിയില്‍ ഒരുവര്‍ഷത്തെ അന്വേഷണത്തിലാണ് യുവതിയെ കാമുകനൊപ്പം പിടികൂടിയത്. യുവതിക്ക് 13 വയസ്സുള്ള മകളും നാലു വയസ്സുള്ള മകനുമാണ് ഉള്ളത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam