
പത്തനംതിട്ട: മകളോട് മോശമായി പെരുമാറിയ 59 കാരന്റെ മൂക്കിടിച്ചു പൊളിച്ച സംഭവത്തിൽ അമ്മയ്ക്കെതിരെ കേസെടുക്കില്ല. ഏനാത്ത് പൊലീസിൻ്റേതാണ് തീരുമാനം. സംഭവത്തിൽ അമ്മയുടേത് സ്വയം പ്രതിരോധമായിരുന്നുവെന്ന നിഗമനത്തിലാണ് പൊലീസ്. കേസിൽ നിയമോപദേശം തേടാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. ആക്രമിക്കാൻ വന്നപ്പോൾ അമ്മ സ്വയം പ്രതിരോധം തീർത്തുവെന്നും പ്രതി രാധാകൃഷ്ണപിള്ള അമ്മയെയും മകളെയും ആക്രമിച്ചുവെന്നും പൊലീസ് പറയുന്നു.
സംഭവത്തിൽ ഇന്ന് രാവിലെ വിശദീകരണവുമായി അമ്മ രംഗത്ത് വന്നിരുന്നു. ബസിൽ നിന്ന് ഇറങ്ങിയ ശേഷവും രാധാകൃഷ്ണപിള്ള മകളെയും തന്നെയും ആക്രമിച്ചുവെന്നും സ്വയം പ്രതിരോധിക്കാനാണ് മുഖത്ത് അടിച്ചതെന്നമാണ് അമ്മ പറഞ്ഞത്. ഒരു പെൺകുട്ടിക്കും ഇത്തരമൊരു അനുഭവം ഉണ്ടാകരുതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഇന്നലെ വൈകിട്ട് സ്കൂൾ വിട്ട് വീട്ടിലേക്ക് വരും വഴിയായിരുന്നു ബസിൽ വച്ച് വിദ്യാർഥിനിക്ക് മോശം അനുഭവം ഉണ്ടായത്. പെൺകുട്ടിയുടെ പിന്നാലെ കൂടിയ 59 കാരൻ രാധാകൃഷ്ണപിള്ള ബസ് സ്റ്റോപ്പിൽ ഇറങ്ങിയപ്പോഴും ഉപദ്രവിക്കാൻ ശ്രമിച്ചിരുന്നു. കുട്ടി ഫോണിൽ വിളിച്ചത് അനുസരിച്ചാണ് അമ്മ അവിടെ എത്തിയത്. അപ്പോൾ അമ്മയ്ക്ക് നേരെയും ആക്രമണം ഉണ്ടായി. മദ്യലഹരിയിൽ ആയിരുന്ന രാധാകൃഷ്ണപിള്ളയെ പ്രതിരോധിക്കാൻ അമ്മ മുഖത്തടിച്ചു. വീണ്ടും ഇയാൾ ആക്രമിക്കാൻ വന്നപ്പോഴാണ് മൂക്കിന് ഇടിച്ചത്. ഈ ഇടിയിലാണ് മൂക്കിൻ്റെ പാലം തകര്‍ന്നത്. ഇന്നലെ രാത്രി തന്നെ അടൂർ മുണ്ടപ്പള്ളി സ്വദേശിയായ രാധാകൃഷ്ണപിള്ളയെ പോക്സോ കേസ് എടുത്ത് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ മൂക്കിന് പൊട്ടലുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam