
കോഴിക്കോട്: കൈവിട്ടുപോകുന്ന ജീവനുകളെ കോരിയെടുക്കുന്നതിനോടൊപ്പം തങ്ങളുടെ വിയര്‍പ്പിന്റെ ഫലമായുണ്ടാക്കിയ പണം സമൂഹ നന്മക്കായി ചിലവഴിച്ച് മാതൃകയാവുകയാണ് മുക്കം അഗ്നിരക്ഷാ നിലയം. തിരക്കുപിടിച്ച ഔദ്യോഗിക ജോലികള്‍ക്കിടയില്‍ ചെയ്ത കൃഷിയുടെ വിളവെടുപ്പിലൂടെ ലഭിച്ച പണം നിര്‍ധനരായ വിദ്യാര്‍ത്ഥിള്‍ക്ക് സഹായമേകാന്‍ വിനിയോഗിച്ചിരിക്കുകയാണ് ഇവിടുത്തെ ജീവനക്കാര്‍. ഫയര്‍ സ്റ്റേഷന്റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് കൃഷി ഇറക്കാന്‍ തീരുമാനിച്ചത്. തുടര്‍ന്ന് കൃഷിഭവുമായി ചേര്‍ന്ന് ഓഫീസ് പരിസരത്തും സിവില്‍ സ്റ്റേഷന്‍ കോംപൗണ്ടിലും ആയി പദ്ധതി ആരംഭിക്കുകയായിരുന്നു. പ്രധാനമായും പയര്‍, വെണ്ട, പച്ചമുളക്, വഴുതനങ്ങ, കപ്പ എന്നിവയാണ് കൃഷി ചെയ്തത്.
ഇതിലൂടെ ലഭിച്ച പണം സാമൂഹ്യക്ഷേമത്തിനായി വിനിയോഗിക്കാന്‍ ഇവര്‍ക്ക് രണ്ടാമതൊന്നുകൂടി ആചോലിക്കേണ്ടി വന്നില്ല. സമീപത്തെ സ്‌കൂളില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് നല്‍കാന്‍ പഠനോപകരണങ്ങള്‍ വാങ്ങുകയായിരുന്നു. കഴിഞ്ഞ ദിവസം നടന്ന ചടങ്ങില്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ടി ദീപ്തിയുടെ സാനിധ്യത്തില്‍ മുക്കം ഫയര്‍ ഓഫീസര്‍ എം അബ്ദുല്‍ ഗഫൂറും കൃഷി ഓഫീസര്‍ ടിന്‍സിയുംചേര്‍ന്ന് തുക പ്രധാന അധ്യാപികയെ ഏല്‍പ്പിച്ചു.
ഇതാദ്യമായല്ല മുക്കത്തെ അഗ്നിരക്ഷാസേന കാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. കഴിഞ്ഞവര്‍ഷം വൃക്ക തകരാറിലായ കാരശ്ശേരി സ്വദേശി ശിവകുമാറിന് ഡയാലിസിസ് ചെയ്യുന്നതിന് വേണ്ടി തുക കൈമാറിയിരുന്നു. സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ഇവിടെ എല്ലാ വര്‍ഷവും ഒരു തുക മാറ്റി വെക്കാറുണ്ട്. കൂടാതെ സ്റ്റേഷന്‍ പരിസരത്തുതന്നെ കുട്ടികള്‍ക്കായി ഒരു മിനി പാര്‍ക്കും ഒരുക്കിയിട്ടുണ്ട്.
താഴെക്കോട് എ യു പി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ മുക്കം മുന്‍സിപ്പാലിറ്റി കൗണ്‍സിലര്‍മാരായ സത്യനാരായണന്‍, ജോഷില, താഴെക്കോട് യു പി സ്‌കൂള്‍ പ്രധാനാധ്യാപിക മീവാര്‍, അജീഷ് മാസ്റ്റര്‍, സച്ചിന്‍ മുരുകന്‍, മുന്‍ ഫയര്‍ ഓഫീസറും രാഷ്ട്രപതി മെഡല്‍ ജേതാവുമായ എന്‍ വിജയന്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ സി മനോജ്, ഒ അബ്ദുല്‍ ജലീല്‍, സനീഷ് ചെറിയാന്‍. കെ അഭിനേഷ്, കെ ടി ജയേഷ്, സജിത അനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam