മൂന്നാറില്‍ നിര്‍മ്മിക്കുന്ന കെട്ടിടങ്ങള്‍ക്ക് പരിശോധനയും നിയമപ്രശ്നങ്ങളും ഏറിയതോടെയാണ് പള്ളിവാസല്‍ കേന്ദ്രീകരിച്ച് ബഹുനിലകെട്ടിടങ്ങളുടെ നിര്‍മ്മാണം സജീവമായത്
ഇടുക്കി: പള്ളിവാസലില്‍ പഞ്ചായത്തിന്‍റെ പരിധിയില്‍ 2010 മുതല്‍ 2016 വരെ നിര്‍മ്മാണങ്ങള്‍ പൂര്‍ത്തിയാക്കിയത് 40 ഓളം ബഹുനില മന്ദിരങ്ങള്‍. 150 കെട്ടിടങ്ങള്‍ക്കാണ് ഈ കാലയളവില്‍ നിര്‍മ്മാണ അനുമതി നല്‍കിയിരിക്കുന്നത്. ഇവയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത് 40 കെട്ടിടങ്ങള്‍ മാത്രമാണ്. മൂന്നാറില്‍ അനധിക്യത കെട്ടിടങ്ങള്‍ക്ക് സര്‍ക്കാര്‍ അനുമതി നിഷേധിച്ചതോടെയാണ് പള്ളിവാസല്‍ കേന്ദ്രീകരിച്ച് ബഹുനില കെട്ടിടങ്ങളുടെ നിര്‍മ്മാണം സജീവമായത്.
ദേവികുളം സബ് കളക്ടറായിരുന്ന രാജമാണിക്യം ചില കെട്ടിടങ്ങള്‍ക്ക് നിര്‍മ്മാണ അനുമതി നിഷേധിച്ചെങ്കിലും കോടതിയെ തെറ്റിദ്ധരിപ്പിച്ച് പലരും നിര്‍മ്മാണം പൂര്‍ത്തിയാക്കി പ്രവര്‍ത്തനം ആരംഭിക്കുകയായിരുന്നു. ഇത്തരം കെട്ടിടങ്ങള്‍ക്ക് വര്‍ഷങ്ങള്‍ കഴിഞ്ഞതോടെ പഞ്ചായത്ത് പ്രവര്‍ത്താനുമതിയും നല്‍കി. ലക്ഷ്മി, പോതമേട്, ചിത്തിരപുരം എന്നിവിടങ്ങളിലാണ് വന്‍കിട കെട്ടിടങ്ങള്‍ കൂണുപോലെ ഉയര്‍ന്നിരിക്കുന്നത്.
ജില്ലയിലെ മന്ത്രിയുടെ മണ്ഡലത്തിലും ഒരുമല മുഴുവന്‍ കീഴടക്കി നിര്‍മ്മാണങ്ങള്‍ പുരോഗമിക്കുകയാണ്. വകുപ്പുകളുടെ മൗനാനുമതിയോടെ നടക്കുന്ന നിര്‍മ്മാണങ്ങള്‍ക്ക് കൂച്ചുവിലങ്ങിടുന്നതിന് ഉന്നത അധികാരികള്‍ക്ക് കഴിയാത്തതില്‍ ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് വ്യക്തമാവുന്നത്.
പള്ളിവാസലിൽ 14 നിലകെട്ടിടം നിര്‍മ്മിച്ചത് അനധികൃതമായി; പ്രവർത്തന അനുമതി റദ്ദ് ചെയ്തു
അതേസമയം പള്ളിവാസലിൽ അനധികൃതമായി നിർമ്മിച്ച 14 നില ബഹുനില കെട്ടിടത്തിന്‍റെ പ്രവർത്തന അനുമതിയും അനുബന്ധ രേഖകളും പള്ളിവാസൽ പഞ്ചായത്ത് സെക്രട്ടറി റദ്ദ് ചെയ്തു. പള്ളിവാസൽ പഞ്ചായത്തിലെ 9/15 ൽ വിച്ചുസ് കൺസ്ട്രക്ഷൻ ഉടമ കെ.വി.ജോസിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ പ്രവർത്തന അനുമതിയും അനുബന്ധ രേഖകളുമാണ് തിങ്കളാഴ്ച അടിയന്തര കമ്മിറ്റിയോഗം കൂടി സെക്രട്ടറി ഹരി പുരുഷോത്തമൻ റദ്ദ് ചെയ്തത്.