
ഇടുക്കി: മൂന്നാറിലെ ഫ്ലവര്‍ ഷോ കാണുവാന്‍ സന്ദര്‍ശകരില്ല. പ്രളയത്തെ തുടര്‍ന്ന് വിജനമായ മൂന്നാറില്‍ സന്ദര്‍ശകരുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിനാണ് മണ്ണാറത്തറ ഗാര്‍ഡന്‍സും ഹൈഡല്‍ ടൂറിസം വകുപ്പും സംയുക്തമായി പുഷ്പമേള സംഘടിപ്പിച്ചത്. എന്നാല്‍ പൂക്കള്‍ കാര്യമായി ഇല്ലാത്തതും ഉള്ളതില്‍ മിക്കതും അഴുകിപോയതും മേളയ്ക്ക് തിരിച്ചടിയായി.
പഴയ മൂന്നാറിലെ ഹൈഡല്‍ പാര്‍ക്കില്‍ ഒരു മാസം മുമ്പ് ആരംഭിച്ച മേളയ്ക്ക് ആദ്യ ദിവസങ്ങളില്‍ സഞ്ചാരികള്‍ എത്തിയെങ്കിലും തുലാവര്‍ഷം തിരിച്ചടിയായി. ഇതിനിടെ പെയ്ത കനത്ത മഴയില്‍ പൂക്കള്‍ അഴുകി പോയി. എന്നാല്‍ മഴ മാറിയെങ്കിലും സന്ദര്‍ശകര്‍ കുറവാണെന്ന കാരണത്താല്‍ പുതിയതായി പൂക്കള്‍ എത്തിക്കുന്നതിന് കരാറുകാരന്‍ തയ്യറായില്ല.
ഇതോടെ പുഷ്പമേള ആസ്വാദിക്കുവാന്‍ എത്തുന്ന സന്ദര്‍കരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായി. വര്‍ഷത്തില്‍ മൂന്ന് തവണയാണ് മണ്ണാത്തറ ഗാര്‍ഡന്‍സും ഹൈഡല്‍ ടൂറിസം വകുപ്പും സംയുക്തമായി മൂന്നാറില്‍ പുഷ്പമേള സംഘടിപ്പിക്കുന്നത്. വിദേശികളായ 200 -ലധികം പൂക്കള്‍ മേളയോട് അനുബന്ധിച്ച് മൂന്നാറിലെത്തിക്കുമെന്നാണ് കരാറുകാര്‍ അറിയിച്ചിരുന്നത്.
എന്നാല്‍ കാട്ടുചെടികളും സംസ്ഥാനത്തുടനീളം കണ്ടുവരുന്ന സ്വദേശി പൂക്കളാണ് എത്തിച്ചത്. പൂക്കളുടെ എണ്ണത്തിലും കുറവുണ്ട്. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് മണ്ണാത്തറ ഗാര്‍ഡന്‍സുമായി ഹൈഡല്‍ ടൂറിസം വകുപ്പ് നടത്തിയ പുഷ്പമേള വിവാദമായിരുന്നു. മേളയില്‍ പ്ലാസ്റ്റിക്ക് പൂക്കള്‍ സ്ഥാപിച്ചതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്.
മുതിര്‍ന്നവര്‍ക്ക് 60, കുട്ടികള്‍ക്ക് 30 രൂപയുമാണ് പാര്‍ക്കിലെ പ്രവേശന ഫീസ്. എന്നാല്‍ മേളക്ക് ആനുപാതികമായ സജീകരണങ്ങളൊന്നും സംഘടിപ്പിച്ചിട്ടില്ല. സ്വകാര്യലാഭത്തിനായി ഭരണകക്ഷി നേതാക്കളുടെ ഒത്താശയോടെ നടത്തുന്ന മേളയക്കെതിരെ വ്യാപക ആക്ഷേപമാണ് ഉയരുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam