
ഇടുക്കി: മൂന്നാറിലെ റോയൽ വ്യൂ ഡബിൾ ഡെക്കർ ബസിന്‍റെ ചില്ല് തകര്‍ന്നു. കഴിഞ്ഞദിവസം അറ്റകുറ്റപ്പണിക്കായി വർക്ക് ഷോപ്പിലേക്ക് കയറ്റിയിടുന്നതിനിടെയാണ് സംഭവം. ജീവനക്കാരുടെ അശ്രദ്ധമൂലമാണ് ചില്ല് തകര്‍ന്നതെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ വിശദീകരിച്ചു. സംഭവത്തിൽ ഗതാഗത മന്ത്രിയുടെ ഓഫീസ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ചില്ല് ഇന്നുതന്നെ മാറ്റുമെന്നു കെഎസ്ആർടിസി അധികൃതര്‍ അറിയിച്ചു.
കെഎസ്ആർടിസിയുടെ ഏറ്റവും പുതിയ സംരംഭമായ 'കെഎസ്ആർടിസി റോയൽ വ്യൂ' പദ്ധതിയുടെ ഭാഗമാണ് ഡബിൾ ഡക്കർ ബസ് സർവീസ്. കെഎസ്ആർടിസിയുടെ ആർ എൻ765 (കെ എൽ 15 9050) ഡബിൾ ഡക്കർ ബസ്സാണ് മുന്നാറിൽ സര്‍വീസ് നടത്തുന്നത്. ഈ ബസിന്‍റെ മുകളിൽ നിലയിലെ മുൻഭാഗത്തെ ചില്ലാണിപ്പോള്‍ തകര്‍ന്നത്.
ഇക്കഴിഞ്ഞ ഫെബ്രുവരി എട്ടിനാണ് ഏറെ ആഘോഷപൂര്‍വം വിനോദ സഞ്ചാരികൾക്കായി കെഎസ്ആർടിസി റോയൽ വ്യൂ ഡബിൾ ഡക്കർ ബസിന്‍റെ സര്‍വീസ് ആരംഭിച്ചത്. ഗതാഗതമന്ത്രി കെബി ഗണേഷ് കുമാറാണ് ഉദ്ഘാടനം ചെയ്തത്. ബസിൽ വെച്ചിരിക്കുന്ന ലൈറ്റുകൾ ഒന്നും തെളിക്കാനുള്ളതല്ലെന്നും രാത്രിയിൽ ഈ ബസ് സർവീസ് നടത്തുന്നില്ലെന്നും കെബി ഗണേഷ് കുമാര്‍ പറഞ്ഞു. ലൈറ്റ് ഇടേണ്ടെന്നും ജീവനക്കാര്‍ക്ക് നിര്‍ദേശം നൽകിയിരുന്നു. നിയമം ലംഘിച്ച് കെഎസ്ആർടിസി ബസില്‍ അലങ്കാര ലൈറ്റുകള്‍ വെച്ചിരിക്കുന്നുവെന്ന വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ നിര്‍ദേശം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam