
മൂന്നാര്‍: സംസ്ഥാനത്തിന് തന്നെ മാത്യകയായ മൂന്നാറിലെ അപ്സൈക്കിളിംഗ് പാര്‍ക്ക് നാശത്തിന്റെ വക്കില്‍. മന്ത്രി എം വി രാജേഷിന്റെ അടക്കം പ്രശംസ പിടിച്ചുപറ്റിയ മൂന്നാറിലെ അപ്സൈക്കിളിംഗ് പാര്‍ക്കാണ് നശിക്കുന്നത്. സ്വകാര്യ കമ്പനി വൈദ്യുതി നല്‍കാത്തത് പാര്‍ക്കിന്റെ സര്‍വ്വനാശത്തിന് കാരണമെന്നാണ് പഞ്ചായത്ത് സെക്രട്ടറി കെ എന്‍ സഹജന്റെ പ്രതികരണം. വലിച്ചെറിയപ്പെടുന്ന പാഴ്‌വസ്തുക്കളും പ്ലാസ്റ്റിക്ക് കുപ്പികളും ഉപയോഗിച്ചാണ് കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് പഞ്ചായത്ത് പാര്‍ക്ക് നിര്‍മ്മിച്ചത്.
പ്ലാസ്റ്റിക്ക് കുപ്പികള്‍ ഉപയോഗിച്ച് ആന, തകരങ്ങള്‍ ഉപയോഗിച്ച് ട്രെയിൻ, പ്ലാസ്റ്റിക്ക് ഉത്പന്നങ്ങൾ ഉപയോഗിച്ച് നടപ്പാതകള്‍ തുടങ്ങിയവയാണ് പാര്‍ക്കിന്റെ പ്രധാന ആകര്‍ഷണം. അതുകൊണ്ടുതന്നെ വ്യത്യസ്ത ആശയങ്ങള്‍കൊണ്ട് രൂപകൽപ്പന ചെയ്ത പാര്‍ക്ക് വിനോദ സഞ്ചാരികള്‍ക്കടക്കം ആകര്‍ഷണ കേന്ദ്രമായി മാറിയത് ചെറിയ സമയം കൊണ്ടാണ്.
രാത്രികാലങ്ങളില്‍ പാര്‍ക്കിലെത്തുന്നവര്‍ക്ക് സമയം ചെലവഴിക്കാന്‍ അലങ്കാര ലൈറ്റുകളും പാര്‍ക്ക് കഴുകി വ്യത്തിയാക്കാന്‍ ജീവനക്കാരെയും നിയമിച്ചു. എന്നാല്‍, മൂന്നാറില്‍ വൈദ്യുതി വിതരണം ചെയ്യുന്ന സ്വാകാര്യ കമ്പനി പാര്‍ക്കിന് നാളിതുവരെ കണക്ഷന്‍ നല്‍കിയിട്ടില്ല. സര്‍ക്കാരിന്റെ എന്‍ ഒ സി നല്‍കണമെന്നാണ് കമ്പനിക്കാരുടെ ആവശ്യം. എന്നാല്‍, കെട്ടിടങ്ങള്‍ക്ക് മാത്രമാണ് സര്‍ക്കാര്‍ എന്‍ ഒ സിയുടെ ആവശ്യമുള്ളുവെന്നാണ് പഞ്ചായത്ത് സെക്രട്ടറി കെ എന്‍ സഹജന്റെ വാദം.
പഞ്ചായത്തിന്റെ പദ്ധതികള്‍ക്ക് പോലും വൈദ്യുതി നല്‍കാതെ കമ്പനിയുടമകള്‍ കാണിക്കുന്ന ധിക്കാരപരമായ നടപടിക്കെതിരെ പഞ്ചായത്ത് അംഗങ്ങളുടെ നേത്യത്വത്തില്‍ പ്രതിഷേധം ശക്തമാക്കനാണ് തീരുമാനം. സംഭവത്തില്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും സെക്രട്ടറി പറഞ്ഞു. അതേസമയം, പഴയ മൂന്നാര്‍ ഹൈഡല്‍ പാര്‍ക്കിലെ അനധികൃത നിര്‍മ്മാണത്തിന് റവന്യു വകുപ്പ് കഴിഞ്ഞ ദിവസം വീണ്ടും സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു.
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കാന്‍ മൂന്നാര്‍ വില്ലേജ് ഓഫീസറെ നിയോഗിക്കുകയും ചെയ്തു. ജലയാശയത്തിന് സമീപത്തെ അതീവ സുരക്ഷമേഖലയില്‍ നിര്‍മ്മാണത്തിന് അനുമതി തേടി സിപിഎം ഭരിക്കുന്ന സഹകരണ ബാങ്ക് റവന്യു അഡീഷനല്‍ ചീഫ് സെക്രട്ടറിയെ സമീപിച്ചിരുന്നു. ഹൈക്കോടതിയുടെ ഉത്തരവ് നിലനില്‍ക്കുന്നതിനാല്‍ നിര്‍മ്മാണത്തിന് അനുമതി നല്‍കാന്‍ കഴിയില്ലെന്നാണ് റവന്യു അഡീഷനല്‍ ചീഫ് സെക്രട്ടറി എ ജയതിലക് മറുപടി നല്‍കിയത്.
നവദമ്പതികളുടെ മരണത്തിൽ ദുരൂഹത; കുളിമുറിയിൽ ഛർദ്ദി, ഷവർ തുറന്ന നിലയിൽ; വിദഗ്ധ അന്വേഷണമായി പൊലീസ്
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam