
കൊച്ചി: ഒന്നര കിലോഗ്രാം കഞ്ചാവുമായി അതിഥിത്തൊഴിലാളിയെ പൊലീസ് പിടികൂടി. ഒറീസ കണ്ടമാൽ സ്വദേശി അനുഷ് മാജി (18) നെയാണ് കാലടി പൊലീസ് പിടികൂടിയത്. ജില്ലാ പൊലീസ് മേധാവി വിവേക് കുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലാകുന്നത്.
മഞ്ഞപ്ര ഭാഗത്ത് കഞ്ചാവ് വിൽപ്പനയ്ക്ക് എത്തിയ പ്രതിയെ പൊലീസ് തന്ത്രപരമായി അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളുടെ കയ്യിൽ ഉണ്ടായിരുന്ന ബാഗിലും പാന്റിന്റെ പോക്കറ്റിലുമായി വിൽപ്പനയ്ക്കായി പൊതികളായി സൂക്ഷിച്ച കഞ്ചാവ് പൊലീസ് കണ്ടെടുത്തു. ഒറീസയിൽ നിന്നുമാണ് പ്രതി വിൽപനക്ക് കഞ്ചാവ് കൊണ്ടു വന്നത് എന്ന് പൊലീസ് പറയുന്നു.
അതിഥി തൊഴിലാളികൾക്കിടയിലാണ് ഇയാളുടെ പ്രധാന വിൽപന. എസ് ഐമാരായ വിപിൻ വി. പിള്ള, ടി ബി ബിപിൻ, ജെ റോജോമോൻ, ജി സതീഷ്, എ എസ് ഐ ഇഎ ഹമീദ്, സി പി ഒ മാരായ നൗഫൽ, ഷമീർ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അതേസമയം, ആന്ധ്രയിൽ നിന്നും തമിഴ്നാട് വഴി കേരളത്തിലേക്ക് കടത്തുകയായിരുന്ന 1200 കിലോ കഞ്ചാവ് തമിഴ്നാട് പോലീസ് പിടികൂടി. ലോറിയില്‍ കഞ്ചാവുമായി എത്തിയ മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആന്ധ്രയിൽ നിന്നും വിഴുപ്പുറം വഴി വൻ തോതിൽ കഞ്ചാവ് തമിഴ് നാട്ടിലേക്ക് എത്തുന്നതായി പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വന്‍ കഞ്ചാവ് കടത്ത് പിടികൂടിയത്.
രഹസ്യ വിവരത്തെ തുടർന്ന് സൗത്ത് സോൺ ഐ ജി അതിര്‍ത്തിയിലടക്കം പരിശോധനക്കായി പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. മധുര - തേനി ജില്ലകളുടെ അതിർത്തിയിലുള്ള തിമ്മരശ നായ്ക്കനൂർ ചെക്ക് പോസ്റ്റിൽ പരിശോധന നടത്തുന്നതിനിടെ രാമനാഥ പുരം ജില്ലയിൽ രജിസ്റ്റർ ചെയ്ത ഒരു ലോറി എത്തി. ഉണക്ക മീനുമായി എത്തിയ ലോറി സംശയം തോന്നിയതിനെ തുടർന്ന് പൊലീസുകാർ തടഞ്ഞു നിർത്തി വിശദമായി പരിശോധിച്ചു. അപ്പോഴാണ് ഉണക്ക മീനിനടിയിൽ ഒളിപ്പിച്ച നിലയിൽ 1200 കിലോ കഞ്ചാവ് കണ്ടെത്തിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam