
തിരുവനന്തപുരം: ന്യൂ എറ ക്രിക്കറ്റ് ക്ലബ് (NECC) സംഘടിപ്പിച്ച NECC ക്രിക്കറ്റ് ടൂർണമെന്റ് 2026 ഓഗസ്റ്റ് എട്ടിന് കഴക്കൂട്ടം കോർണർ സിറ്റി ഗ്രാൻഡെ ക്രിക്കറ്റ് ടർഫിൽ ആവേശകരമായി നടന്നു. പവർ പുള്ളേഴ്സ്, സ്ക്വയർ കട്ട് സ്ട്രൈക്കേഴ്സ്, സ്വിച്ച് ഹിറ്റ് സിക്സേഴ്സ്, ലേറ്റ്കട്ട് ലെജൻഡ്സ് എന്നീ നാല് ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ ആവേശകരമായ മത്സരങ്ങൾ അരങ്ങേറി. കളിക്കാരുടെയും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും മികച്ച പിന്തുണയോടെയാണ് ടൂർണമെന്റ് സംഘടിപ്പിച്ചത്. മത്സരഫലത്തേക്കാൾ ഉപരി സൗഹൃദം, ടീം സ്പിരിറ്റ്, സ്പോർട്സ്മാൻഷിപ്പ് എന്നിവയ്ക്ക് പ്രാധാന്യം നൽകിയാണ് NECC പരിപാടി സംഘടിപ്പിച്ചത്.
ടൂർണമെന്റിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് കേരള പൊലീസിന്റെ ലഹരിവിരുദ്ധ ബോധവത്കരണ പ്രവർത്തനമായ ‘ഓപ്പറേഷൻ തൂഫാന്' പിന്തുണ പ്രഖ്യാപിച്ച് പ്രത്യേക ലഹരി വിരുദ്ധ ബോധവൽക്കരണ ക്യാമ്പയിൻ സംഘടിപ്പിച്ചു. 'Say YES to Sports, NO to Drugs' എന്ന സന്ദേശവുമായി നടന്ന പരിപാടി കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പൊലീസ് എസ് വൈ സുരേഷ് ഉദ്ഘാടനം ചെയ്തു. തുടർന്ന് ടീം ക്യാപ്റ്റൻമാരുടെ നേതൃത്വത്തിൽ 'Red Card to Drugs' ക്യാമ്പയിനും 'Drug-Free Kerala' വൈറ്റ് ഫ്ലാഗ് സെറിമോണിയും സംഘടിപ്പിച്ചു. യുവാക്കളെ കായികരംഗത്തേക്ക് കൂടുതൽ ആകർഷിക്കുകയും ലഹരിക്കെതിരെ ശക്തമായ സാമൂഹിക സന്ദേശം നൽകുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരിപാടി.
പരിപാടിയുടെ ഭാഗമായി മൗണ്ട് എവറസ്റ്റ് ബേസ് ക്യാമ്പിലെത്തിയ ഏറ്റവും പ്രായം കുറഞ്ഞ ട്രെക്കർമാരിൽ ഒരാളായ മാസ്റ്റർ നിലൻ എ ശ്രീജിത്തിനെയും അദ്ദേഹത്തിന്റെ മാതാവ് അനുസ്രീ സി യെയും NECC പ്രത്യേകമായി ആദരിച്ചു. എട്ട് ദിവസത്തിനുള്ളിൽ തിരുവനന്തപുരത്തുനിന്ന് എവറസ്റ്റ് ബേസ് ക്യാമ്പിലെത്തിയ അമ്മയും മകനും ചേർന്നുള്ള നേട്ടത്തിന് ലഭിച്ച റെക്കോർഡ് അംഗീകാരവും ചടങ്ങിൽ പ്രത്യേകം പരാമർശിക്കപ്പെട്ടു. NECC അംഗമായ ശ്രീജിത്തിന്റെ പിന്തുണയും കുടുംബത്തിന്റെ ഈ നേട്ടവും ക്ലബ്ബിന് ഏറെ അഭിമാനകരമായ നിമിഷമായി.
കായികവിനോദത്തിനൊപ്പം സാമൂഹിക ഉത്തരവാദിത്വവും സൗഹൃദവും കൂട്ടായ്മയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന NECC-യുടെ തുടർന്നുള്ള പ്രവർത്തനങ്ങൾക്കും ഇത്തരം പരിപാടികൾക്ക് പ്രചോദനമാകുമെന്ന് ഭാരവാഹികൾ അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam