
തൃശ്ശൂര്‍ : ജിഷ്ണു പ്രണോയി കേസിൽ നെഹ്റു കോളേജ് മാനേജ്‌മെൻറിന് എതിരെ മൊഴി നൽകിയ വിദ്യാര്‍ത്ഥികളെ പരീക്ഷയിൽ തോൽപ്പിച്ചതായി പരാതി. വിദ്യാർത്ഥികളെ പരാജപ്പെടുത്തിയത് കരുതി കൂട്ടിയാണെന്ന് ആരോഗ്യ സർവകലാശാല നിയോഗിച്ച അന്വേഷണ സമിതിയും കണ്ടെത്തി. എന്നാല്‍ മനപൂര്‍വ്വം തോല്‍പ്പിച്ചിട്ടില്ലെന്നാണ് മാനേജ്മെൻറിൻറെ നിലപാട്.
ജിഷ്ണു പ്രണോയ് കേസില്‍ മാനേജ്മെൻറിനെതിരെ മൊഴി നല്‍കിയ ഡി ഫാം വിദ്യാര്‍ത്ഥികളായ അതുല്‍, വസീം ഷാ, മുഹമ്മദ് ആഷിക് എന്നിവരെ പ്രാക്ടികല്‍ പരീക്ഷയില്‍ തോല്‍പ്പിച്ചെന്നാണ് പരാതി. തുടര്‍ച്ചയായി രണ്ട് വട്ടം പ്രാക്ടിക്കല്‍ പരീക്ഷയില്‍ തോറ്റപ്പോള്‍ വിദ്യാര്‍ത്ഥികള്‍ വിവരാവകാശ നിയമപ്രകാരം മാര്‍ക്ക് പരിശോധിച്ചു. അപ്പോഴാണ് ക്രമക്കേട് കണ്ടെത്തിയത്. മാര്‍ക്കുകള്‍ വെട്ടിതിരുത്തിയ നിലയിലാണ്.
തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ നല്‍കിയ പരാതിയില്‍ ആരോഗ്യ സര്‍വ്വകലാശാല നിയോഗിച്ച കമ്മീഷൻ വിശദമായ അന്വേഷണം നടത്തി. വിദ്യാർത്ഥികളെ മനപ്പൂർവ്വം തോൽപ്പിച്ചതാണെന്നും ഇലര്‍ക്ക് മറ്റൊരു കോളേജിൽ വെച്ച് പ്രായോഗിക നടത്തണമെന്നും കമ്മീഷൻ ശുപാർശ ചെയ്തിട്ടുണ്ട്. എന്നാൽ മനപ്പൂർവ്വം തോൽപ്പിച്ചതല്ലെന്നും തിയറി പരീക്ഷകളിൽ അടക്കം ഈ വിദ്യാർത്ഥികളുടേത് മോശം പ്രകടമായിരുന്നെന്നുമുളള നിലപാടില്‍ ഉറച്ച് നില്‍ക്കുയാണ് നെഹ്‌റു ഗ്രൂപ്പ്. ഈ മാസം 31 ന് നാലാം സെമസ്റ്റര്‍ പരീക്ഷ തുടങ്ങാനിരിക്കെ എന്തു ചെയ്യുമെന്നറിയാതെ ആശങ്കയിലാണ് വിദ്യാര്‍ത്ഥികള്‍.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam