വി പ്രിയദർശിനി എതിരാളികളില്ലാതെ ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനത്തേക്ക് എത്തുന്നത് തടയാനാണ് ആഗ്നസ് റാണിയെ രംഗത്തിറക്കിയത്. 15 സീറ്റുകൾ നേടിയ എൽഡിഎഫ് ഭരണം നിലനിര്‍ത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ പ്രിയദർശിനി അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടും

തിരുവനന്തപുരം: തിരുവനന്തപുരം ജില്ല പഞ്ചായത്ത് പ്രസിഡണ്ട്‌ സ്ഥാനത്തേക്ക് മത്സരിക്കാൻ തീരുമാനിച്ച് യു ഡി എഫ്. വെങ്ങാനൂരിൽ നിന്ന് വിജയിച്ച് ആഗ്നസ് റാണിയെയാണ് യു ഡി എഫ് പോരാട്ടത്തിനായി രംഗത്തിറക്കിയത്. സുധീർ ഷാ പാലോടിനെ യു ഡി എഫ് പാർലിമെന്ററി പാർട്ടി ലീഡറാക്കാനും തീരുമാനിച്ചു. സി പി എമ്മിലെ വി പ്രിയദർശിനി എതിരാളികളില്ലാതെ ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനത്തേക്ക് എത്തുന്നത് തടയാനാണ് യു ഡി എഫ് ആഗ്നസ് റാണിയെ രംഗത്തിറക്കിയത്. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിൽ 15 സീറ്റുകൾ നേടിയ എൽ ഡി എഫ് ഭരണം നിലനിര്‍ത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ പ്രിയദർശിനി അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പാണ്. ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ശക്തമായ പോരാട്ടം നടത്തി 13 സീറ്റുകൾ നേടിയ യു ഡി എഫ് ആ പോരാട്ട വീര്യം അധ്യക്ഷ തെരഞ്ഞെടുപ്പിലും പുറത്തെടുക്കാനാണ് മത്സരിക്കാൻ തീരുമാനിച്ചത്. കഴിഞ്ഞ തവണ ആറ് സീറ്റുകൾ മാത്രമുണ്ടായിരുന്ന യു ഡി എഫ് ഇരട്ടിയിലധികം സീറ്റ് നേടിയെങ്കിലും കപ്പിനും ചുണ്ടിനുമിടയിൽ ഭരണം നഷ്ടമാകുകയായിരുന്നു. എൻ ഡി എ സ്ഥാനാർഥികൾ ജില്ലാ പഞ്ചായത്തിൽ ഒരു സീറ്റിൽ പോലും വിജയം കണ്ടിട്ടില്ല.

വിജയം ഉറപ്പിച്ച് പ്രിയദർശിനി

വി പ്രിയദര്‍ശിനിയെ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിപ്പിക്കാൻ കഴിഞ്ഞ ദിവസം ചേർന്ന സി പി എം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റാണ് തീരുമാനമെടുത്തത്. തിരുവനന്തപുരം കല്ലമ്പലം ഡിവിഷനിൽ നിന്നുള്ള ജില്ലാ പഞ്ചായത്ത് അംഗമാണ് വി പ്രിയദര്‍ശിനി. സി പി എം വര്‍ക്കല ഏരിയ കമ്മിറ്റി അംഗമായി പ്രവർത്തിക്കുന്ന പ്രിയദർശിനി മികച്ച ഭൂരിപക്ഷത്തിനാണ് കല്ലമ്പലത്ത് വിജയം സ്വന്തമാക്കിയത്. മൊത്തം 15 സീറ്റുകള്‍ നേടിയാണ് എൽ ഡ‍ി എഫ് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഭരണം നിലനിര്‍ത്തിയത്. യു ഡി എഫിന് 13 സീറ്റുകളാണ് നേടാനായത്.

ജില്ലാ പഞ്ചായത്ത് അംഗങ്ങൾ

ആദർശ് ഇലകമൺ (ഇലകമൺ), ദീപ അനിൽ (കിളിമാനൂർ), സുധീർഷാ (കല്ലറ), പി വി രാജേഷ് (വെഞ്ഞാറമൂട്), ജെ യഹിയ ( ആനാട്), ഡോ. കെ ആർ ഷൈജു ( പാലോട്), പ്രദീപ് നാരായൺ (ആര്യനാട്), എൽ പി മായാ ദേവി (വെള്ളനാട്), ഗോപു നെയ്യാർ (പൂവച്ചൽ), ജെ പി ആനി പ്രസാദ് (ഒറ്റശേഖരമംഗലം), ആതിര ഗ്രേസ് ( വെള്ളറട), ഐ വിജയ രാജി (കുന്നത്തുകാൽ), എസ് കെ ബെൻ ഡാർവിൻ (പാറശാല), സി ആർ പ്രാണകുമാർ (മരിയാപുരം), ഫ്രീഡ സൈമൺ (കാഞ്ഞിരംകുളം), അഞ്ജിത വിനോദ് കോട്ടുകാൽ (ബാലരാമപുരം), ആഗ്നസ് റാണി (വെങ്ങാനൂർ), ബി ശോഭന (പള്ളിച്ചൽ), എസ് സുരേഷ് ബാബു (മലയിൻകീഴ്), ആർ പ്രീത (കരകുളം), എസ് കാർത്തിക ( പോത്തൻകോട്), മഹാണി ജസീം (കണിയാപുരം), മിനി ജയചന്ദ്രൻ (മുരുക്കുംപുഴ), സജിത് മുട്ടപ്പലം (കിഴുവിലം), എസ് ഷീല (ചിറയിൻകീഴ്), നബീൽ കല്ലമ്പലം (മണമ്പൂർ), വി പ്രിയദർശിനി (കല്ലമ്പലം).