
തൃശ്ശൂർ: പീച്ചി കണ്ണാറയിൽ തേനീച്ചയുടെ കുത്തേറ്റ് നാല് പേർക്ക് പരിക്ക്. കൃഷിയിടത്തിൽ വച്ച് കണ്ണാറ സ്വദേശി 67 വയസ്സുള്ള തങ്കച്ചൻ എന്ന പൗലോസിനാണ് ആദ്യം തേനീച്ചയുടെ കുത്തേറ്റത്. വിവരമറിഞ്ഞ് തങ്കച്ചനെ രക്ഷിക്കാനായെത്തിയ ജോമോൻ ഐസക്, ബെന്നി വർഗ്ഗീസ്, റെനീഷ് രാജൻ എന്നിവർക്കും തേനീച്ചയുടെ കുത്തേറ്റു. ഏറെ നേരം തേനീച്ചയുടെ കുത്തേറ്റ് നിലത്തിരുന്ന തങ്കച്ചനെ അടുത്തുള്ള വീട്ടുകാർ ചേർന്ന് തീയിട്ട് തേനീച്ചകളെ സ്ഥലത്ത് നിന്നും തുരത്തിയ ശേഷമാണ് രക്ഷിക്കാനായത്. കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ തങ്കച്ചനെ വിദഗ്ധ ചികിത്സയ്ക്കായി തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ള മൂന്നുപേരെയും പ്രാഥമിക ശുശ്രൂഷ നൽകിയതിനു ശേഷം വിട്ടയച്ചു. ഇന്ന് ഉച്ചയോടെയാണ് സംഭവങ്ങളുണ്ടായത്.
കടന്നൽ കുത്തേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു
കോഴിക്കോട് മരുതോങ്കരയിൽ കടന്നൽ കുത്തേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. തൂവാട്ടപ്പൊയിൽ രാഘവനാണ് മരിച്ചത്. കഴിഞ്ഞമാസം 23 ന് വൈകീട്ടയിരുന്നു സംഭവം. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം.
കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്ക്
കൊല്ലത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ എഴുപതുകാരന്റെ കാലൊടിഞ്ഞു. കൊല്ലം ആനയടി സ്വദേശി ഡാനിയേലിനെയാണ് പന്നി ആക്രമിച്ചത്. രാവിലെ 10 മണിയോടെ പശുവിന് തീറ്റയെടുക്കാൻ വേണ്ടി ആനയടിയിലെ കൃഷിയിടത്തിൽ എത്തിയതായിരുന്നു ഡാനിയേൽ. സമീപത്തു നിന്ന് പാഞ്ഞെത്തിയ കാട്ടുപന്നി വയോധികനെ ഇടിച്ചിട്ടു. കാലൊടിഞ്ഞ് ഗുരുതരമായി പരിക്കേറ്റ ഡാനിയേൽ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രശേത്ത് കാട്ടുപന്നി ശല്യം രൂക്ഷമാണെന്നും അടിയന്തര പരിഹാരം വേണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam