
നെല്ലിയാമ്പതി: അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് എത്തിക്കുന്നതില്‍ പ്രതിഷേധം ശക്തമാകുന്നു. അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരുന്നത് ഒരു കാരണവശാലും അംഗീകരിക്കില്ലെന്ന നിലപാടിലാണ് പഞ്ചായത്ത് ഭരണസമിതി. പ്രതിഷേധം കടുപ്പിക്കുന്നതിന്‍റെ ഭാഗമായി ഈ മാസം പതിനേഴാം തിയതി ഹർത്താൽ നടത്താനും ഇന്ന് പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന സര്‍വ്വകക്ഷി യോഗം തീരുമാനിച്ചു. അന്നേ ദിവസം നെല്ലിയാമ്പതിയില്‍ മൊത്തം ഹര്‍ത്താല്‍ നടത്താനാണ് തീരുമാനം. അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരുന്നതിനെതിരെ ഹൈക്കോടതിയെ സമീപിക്കാനും സര്‍വ്വകക്ഷി യോഗം തീരുമാനിച്ചിട്ടുണ്ട്.
അതേസമയം അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരുന്നതിനെതിരെ ഇന്ന് മുതലമട പഞ്ചായത്തിൽ ഹർത്താൽ നടത്തിയിരുന്നു. സർവകക്ഷി യോഗ തീരുമാനപ്രകാരമാണ് മുതലമടയിലും ഹർത്താൽ നടത്തിയത്. രാവിലെ ആറു മണി മുതൽ വൈകീട്ട് ആറുവരെയാണ് പ്രതിഷേധം. കടകൾ അടച്ചിട്ടെങ്കിലും വാഹനങ്ങൾക്ക് നിയന്ത്രണമുണ്ടായിരുന്നില്ല. അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റാനുള്ള നീക്കത്തിനെതിരെ മുതലമട പഞ്ചായത്ത് ഇന്ന് ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിട്ടുണ്ട്.
അതിനിടെ ഇന്നും ഇടുക്കിയിൽ അരിക്കൊമ്പന്റെ ആക്രമണമുണ്ടായി. സൂര്യനെല്ലി ആദിവാസി കോളനിയിൽ ഒരു വീട് അരിക്കൊമ്പൻ തകർത്തു. കോളനിയിലെ ലീലയുടെ വീടിന്റെ അടുക്കളയും മുൻ വശവും ഇടിച്ചു തകർത്തു. ഈ സമയത്ത് വീട്ടിലുണ്ടായിരുന്ന ലീലയും മകളും കുഞ്ഞും ഓടി രക്ഷപ്പെടുകയായിരുന്നു.
അതേസമയം അരിക്കൊമ്പനെ പിടികൂടുമ്പോൾ ഘടിപ്പിക്കാനുള്ള ജി പി എസ് കോളർ സംസ്ഥാന വനം വകുപ്പിന് കൈമാറാൻ അനുമതി ലഭിച്ചു. അസ്സം ചീഫ് വൈൽഡ് ലൈഫ് വാർനാണ് അനുമതി നൽകിയത്. കേരളത്തിൽ നിന്നുള്ള വനംവകുപ്പ് ഉദ്യോഗസ്ഥൻ അസ്സമിലെത്തി കോളർ കൈപ്പറ്റും. ചീഫ് വൈൽഡ് ലൈഫ് വാർഡന്‍റെ അനുമതി ലഭിച്ചാൽ നാളത്തന്നെ ഉദ്യോഗസ്ഥൻ പുറപ്പെടും. വ്യാഴാഴ്ചയോടെ കോളർ എത്തിക്കാനാണ് സാധ്യത. അതിന് ശേഷം മോക്ക് ഡ്രിൽ, ദൗത്യം എന്നിവ നടത്തുന്നതിനുള്ള തീയതി തീരുമാനിക്കും. കോടതി നിർദ്ദേശ പ്രകാരമായിരിക്കും എവിടേക്ക് മാറ്റണമെന്ന കാര്യത്തിൽ തീരുമാനമെടുക്കുക.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam