
കടുത്തുരുത്തി: പിഞ്ചുകുഞ്ഞുമായി ഭർത്താവിന്റെ വീട്ടിലേക്ക് വരുന്നതിനിടെ തടിപ്പാലത്തിന്റെ പലക ഒടിഞ്ഞു. അമ്മയുടെ കാൽ പാലത്തിനിടയിൽ കുടുങ്ങി. കയ്യിലുണ്ടായിരുന്ന പിഞ്ചുകുഞ്ഞ് തോട്ടിലേക്ക്. 150 മീറ്ററോളം വെള്ളത്തിൽ ഒഴുകിയ രണ്ടര മാസം പ്രായമുള്ള ആൺകുട്ടിയുടെ ജീവൻ തിരിച്ച് പിടിച്ച് അയൽവാസികൾ. കടുത്തുരുത്തി മാഞ്ഞൂർ പഞ്ചായത്തിലെ മല്ലിശ്ശേറി റോഡിൽ തെക്കുംപുറം ഭാഗത്താണ് പിഞ്ചുകുഞ്ഞിനെ അത്ഭുതകരമായി രക്ഷിച്ചത്. വ്യാഴാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം. മാഞ്ഞൂർ ഇരവിമംഗലം കിഴക്കേ ഞാറക്കാട്ടിൽ അംബികയുടെ കയ്യിൽ നിന്നാണ് രണ്ടര മാസം പ്രായമുള്ള ആരോൺ തോട്ടിലേക്ക് വീണത്. സ്വന്തം വീട്ടിൽ നിന്നും ഭർത്താവിന്റെ വീട്ടിലേക്ക് അംബിക വരുമ്പോഴായിരുന്നു സംഭവം.
തോടിന് കുറുകെയുള്ള തടിപ്പാലം കടക്കുന്നതിനിടെ പലക ഒടിഞ്ഞ് അംബികയുടെ കാൽ പാലത്തിൽ കുടുങ്ങി. ദ്രവിച്ച 2 തെങ്ങിൻതടികളിൽ പലകയടിച്ചാണു പാലം നിർമിച്ചിരിക്കുന്നത്. ഇതിനിടെ കയ്യിലുണ്ടായിരുന്ന കുഞ്ഞിന് തോട്ടിലേക്ക് വീണ് ഒലിച്ച് പോവുകയായിരുന്നു. ഇതേസമയം സമീപത്തുണ്ടായിരുന്ന അയൽവാസികളായ സലിംകുമാറും, ജോബിയും തോട്ടിലേക്ക് ചാടി കുഞ്ഞിനെ മുങ്ങിപ്പോകും മുൻപ് രക്ഷിക്കുകയായിരുന്നു. തോട്ടിൽ പകുതിയോളം വെള്ളവും നല്ല ഒഴുക്കുമുണ്ടായിരുന്നു. അംബികയുടെ നിലവിളി കേട്ടാണ് സമീപത്തെ പുരയിടത്തിൽ ഉണ്ടായിരുന്ന സലിം കുമാറും ജോബിയും ഓടിയെത്തി തോട്ടിൽ ചാടിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam