മലയിൻകീഴ് സ്വദേശി പ്രദീപ് (44) ആണ് വീട്ടിൻ്റെ പോർച്ചിൽ തൂങ്ങിമരിച്ചത്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.

തിരുവനന്തപുരം: തിരുവനന്തപുരം തച്ചോട്ടുകാവിൽ രണ്ടാം ഭാര്യക്കും അമ്മയ്ക്കുമെതിരെ വീഡിയോ പോസ്റ്റ് ചെയ്ത ശേഷം യുവാവ് ജീവനൊടുക്കി. മലയിൻകീഴ് സ്വദേശി പ്രദീപ് (44) ആണ് വീട്ടിൻ്റെ പോർച്ചിൽ തൂങ്ങിമരിച്ചത്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.

സമൂഹ മാധ്യമങ്ങളിൽ രണ്ടാം ഭാര്യക്കും അമ്മയ്ക്കുമെതിരെ വീഡിയോ പോസ്റ്റ് ചെയ്ത ശേഷമായിരുന്നു യുവാവിന്‍റെ ആത്മഹത്യ. മലയിൻകീഴ് പൊലീസ് സ്റ്റേഷൻ പരിധിയിൽ വിളവൂർക്കൽ ഈഴക്കോട് ഗ്രീൻവില്ല ഗാർഡൻസിൽ പാലാഴി പ്രദീപ് ഇന്നലെ രാത്രി 9.30 നും ഇന്ന് രാവിലെ 3:30 നും ഇടയിലാണ് സാമൂഹ്യമാധ്യമത്തിൽ വീഡിയോ ഇട്ടശേഷം ജീവനൊടുക്കിയത്. പ്രദീപ് കഴിഞ്ഞ 8 വർഷമായി തച്ചോട്ടുകാവ് ജംഗ്ഷന് സമീപം 'തച്ചോട്ട്' എന്ന പേരിൽ ഹോട്ടൽ നടത്തി വന്നിരുന്നു പ്രദീപ്. ആദ്യ വിവാഹം വേര്‍പിരിഞ്ഞ ശേഷം കഴിഞ്ഞ മൂന്ന് മാസമായി തച്ചോടുകാവ് സ്വദേശിയായ പ്രിയയെ വിവാഹം ചെയ്ത് താമസിച്ചുവരികയായിരുന്നു ഇദ്ദേഹം. ഇതിനിടെ വീണ് കാലൊടിഞ്ഞ് ചികിത്സയിൽ കഴിഞ്ഞുവരവേ പ്രിയയുമായി കുടുംബപരമായ കാര്യങ്ങളിൽ പിണങ്ങി. ബിസിനസ്സിലും സാമ്പത്തിക ബാധ്യത ഉണ്ടായിട്ടുണ്ട്.

കഴിഞ്ഞ ഒന്നര മാസമായി ഒറ്റയ്ക്കാണ് പ്രദീപ് വീട്ടിൽ താമസിച്ചിരുന്നത്. മരണത്തിന് കാരണം പ്രിയയും അവരുടെ അമ്മ പ്രസന്നയും ഹോട്ടലിന് എതിർവശം കൃപ വര്‍ക്ക് ഷോപ്പ് നടത്തുന്ന വിനോദ് എന്നയാളുമാണെന്ന രീതിയിൽ വാട്സാപ്പ് വഴി വീഡിയോ ചെയ്തിട്ടുണ്ട്. മരണ കാര്യത്തിൽ മറ്റ് സംശയം ഇല്ല എന്നതാണ് പൊലീസ് പറയുന്നത്. വിഷയത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തണമെന്നും പൊലീസ് പറഞ്ഞു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)

YouTube video player