ന്യൂജൻ ബൈക്കുകൾ കവർച്ച നടത്തി വിലസുന്ന സംഘം അറസ്റ്റിൽ

By Web TeamFirst Published Aug 2, 2021, 7:03 AM IST
Highlights

കഴിഞ്ഞ ദിവസം പുലർച്ചെ ചേവായൂർ  എസ്ഐ. ഷാൻ എസ്എസ് ന്റെ നേതൃത്വത്തിൽ വെള്ളിമാട്കുന്ന് പൂളക്കടവ് ഭാഗത്ത് വാഹന പരിശോധന നടത്തി വരുന്നതിനിടയിൽ കുന്ദമംഗലം ഭാഗത്ത് നിന്ന് മലാപ്പറമ്പ് ഭാഗത്തേക്ക് മോഷ്ടിച്ച ബൈക്കുമായി ഓടിച്ച് വരവെയാണ് ഇവരെ പിടികൂടിയത്.
 

കോഴിക്കോട്:  കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ  ആഡംബര വാഹനം മോഷണം നടത്തി വിലസുന്ന സംഘത്തെ ചേവായൂർ പോലീസും കോഴിക്കോട് സിറ്റി ഡാൻസാഫ് സ്ക്വാഡും ചേർന്ന് പിടികൂടി. കുറ്റിക്കാട്ടൂർ ഭൂമി ഇടിഞ്ഞ കുഴിയിൽ സ്വദേശികളായ അരുൺ കുമാർ(22), അജയ് (22) എന്നിവരെയാണ് വാഹനം സഹിതം പിടികൂടിയത്.

അടുത്ത കാലത്ത് കോഴിക്കോട് നഗരത്തിൽ ബൈക്കുകൾ മോഷണം പോവുന്നത് വ്യാപകമായതിനെ തുടർന്ന് മെഡിക്കൽ കോളേജ് അസിസ്റ്റന്‍റ് കമ്മീഷണർ കെ.സുദർശ്ശൻ രാത്രി കാലങ്ങളിൽ കർശ്ശനമായ വാഹന പരിശോധനക്ക് പോലീസിന് നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ ഭാഗമായി ഡാൻസാഫ് സ്ക്വാഡ് മുൻ കുറ്റവാളികളെ നിരീക്ഷിച്ച് വരികയായിരുന്നു. കഴിഞ്ഞ ദിവസം പുലർച്ചെ ചേവായൂർ  എസ്ഐ. ഷാൻ എസ്എസ് ന്റെ നേതൃത്വത്തിൽ വെള്ളിമാട്കുന്ന് പൂളക്കടവ് ഭാഗത്ത് വാഹന പരിശോധന നടത്തി വരുന്നതിനിടയിൽ കുന്ദമംഗലം ഭാഗത്ത് നിന്ന് മലാപ്പറമ്പ് ഭാഗത്തേക്ക് മോഷ്ടിച്ച ബൈക്കുമായി ഓടിച്ച് വരവെയാണ് ഇവരെ പിടികൂടിയത്.

പിന്നീട് ഇവരെ കൂടുതൽ ചോദ്യം ചെയ്തതിൽ നിന്നും ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പോലീസിന് ലഭിച്ചത്. രാത്രി കാലങ്ങളിൽ പുറത്തിറങ്ങി കറങ്ങി നടക്കുകയും വീടുകളിലും മറ്റു പാർക്കിങ്ങ് സ്ഥലങ്ങളിലും നിർത്തിയിടുന്ന വില കൂടിയ  ന്യൂജൻ മോട്ടോർ ബൈക്കുകളുമാണ്  ഇവർ മോഷണം നടത്തുന്നത്. വാഹനത്തിന്റെ ഹാന്റ് ലോക്ക് തകർത്ത് വയർ ഷോട്ടാക്കിയാണ് വാഹനം സ്റ്റാർട്ട് ചെയ്യുന്നത്.

ലഹരി  മരുന്നുകൾ ഉപയോഗിക്കുന്ന ഇവർ രാത്രിയിൽ കറങ്ങി നടന്ന് വാഹനങ്ങൾ മോഷ്ടിച്ച് നഗരത്തിൽ കറങ്ങി നടക്കുകയാണ് പതിവ്. വാഹനത്തിന്റെ നമ്പർ മാറ്റാതെ ദിവസങ്ങളോളം ഉപയോഗിച്ച് ഉപേക്ഷിക്കുകയും പിന്നീട് മറ്റൊരു ബൈക്ക് മോഷ്ടിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നതാണ് ഇവരുടെ രീതി.

പ്രതികളെ വിശദമായി ചോദ്യം ചെയ്തപ്പോൾ  മുക്കം, മെഡിക്കൽ കോളേജ്, കുന്ദമംഗലം, ചേവായൂർ പോലീസ് സ്റ്റേഷൻ പരധികളിൽ നിന്ന് കൂടുതൽ വാഹനങ്ങൾ  മോഷ്ട്ടിച്ചിട്ടുണ്ടെന്നും പെട്രോൾ തീർന്നാൽ വാഹനങ്ങൾ വിവിധ ഭാഗങ്ങളിൽ ഉപേക്ഷിച്ചിട്ടുണ്ടെന്നും ചില വാഹനങ്ങൾ വിൽപ്പന നടത്തിയതായും പ്രതികൾ സമ്മതിച്ചതായും ഈ വാഹനങ്ങളെല്ലാം തന്നെ കണ്ടെടുക്കേണ്ടതുണ്ടെന്നും  ചേവായൂർ പോലീസ് ഇൻസ്പെക്ട്ടർ  ചന്ദ്രമോഹനൻ പറഞ്ഞു. 

click me!