
കൊച്ചി: വ്യക്തിഗത വിവരങ്ങൾ ചോരുന്നതും ദുരുപയോഗം ചെയ്യുന്നതും തടയാൻ കേന്ദ്ര സർക്കാർ നടപ്പാക്കുന്ന ഡിജിറ്റൽ പേഴ്സണൽ ഡേറ്റാ പ്രൊട്ടക്ഷൻ (ഡിപിഡിപി) ആക്ട്-2023 പ്രകാരം കർശന വ്യവസ്ഥകൾ നിലവിൽ വരുന്നു. നിയമം ലംഘിക്കുന്ന കമ്പനികൾക്ക് 250 കോടി രൂപ വരെ പിഴ ചുമത്താൻ വ്യവസ്ഥയുണ്ട്. താൻ അനുമതി നൽകിയ ആവശ്യത്തിനല്ലാതെ വ്യക്തിഗത വിവരങ്ങൾ ഉപയോഗിച്ചതായി പരാതിയുള്ളവർക്ക് ബന്ധപ്പെട്ട സ്ഥാപനത്തിലോ ഡേറ്റാ പ്രൊട്ടക്ഷൻ ബോർഡ് ഓഫ് ഇന്ത്യയിലോ പരാതി നൽകാം. പരാതി ലഭിച്ചാൽ 90 ദിവസത്തിനകം തുടർനടപടി സ്വീകരിക്കണമെന്നാണ് നിയമം.
മൊബൈൽ ആപ്പുകൾ, വെബ്സൈറ്റുകൾ, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ എന്നിവ വഴി ശേഖരിക്കുന്ന പേര്, ഫോൺ നമ്പർ, ഇ-മെയിൽ, വിലാസം, ബാങ്ക് വിവരങ്ങൾ തുടങ്ങിയ വ്യക്തിഗത വിവരങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാനും ദുരുപയോഗം ചെയ്യാതിരിക്കാനും കമ്പനികളെ ബാധ്യസ്ഥരാക്കുന്നതാണ് നിയമമെന്ന് സൈബർ സുരക്ഷാ വിദഗ്ധരും ഡിപിഡിപി അംഗീകൃത കൺസൾട്ടന്റുകളുമായ അനീഷ് പന്തലാനിയും അജയൻ ആറും പറഞ്ഞു.
ഒരാളുടെ വിവരങ്ങൾ ശേഖരിക്കുന്നതിന് മുൻപ് ഏത് സ്ഥാപനവും ലളിതമായ ഭാഷയിൽ വ്യക്തമായ സമ്മതം വാങ്ങണം. 18 വയസ്സിൽ താഴെയുള്ള കുട്ടികളുടെ വിവരങ്ങൾ ശേഖരിക്കാൻ മാതാപിതാക്കളുടെ അനുമതി നിർബന്ധമാണ്. നിയമപ്രകാരമുള്ള പ്രധാന വ്യവസ്ഥകളും ഡാറ്റാ പ്രൊട്ടക്ഷൻ ബോർഡ് ഓഫ് ഇന്ത്യയുടെ പ്രവർത്തനങ്ങളും നിലവിൽ വന്ന് കഴിഞ്ഞു. രണ്ടാം ഘട്ടം ഈ വർഷം നവംബർ 18-ന് നടപ്പാകും. നിയമം പൂർണ തോതിൽ പ്രാബല്യത്തിൽ വരുന്നത് അടുത്ത വർഷം മേയ് 13-നാണ്. അതോടെ നിയമ ലംഘനങ്ങൾക്കെതിരെ പിഴ ചുമത്താനുള്ള പൂർണ അധികാരവും ബോർഡിന് ലഭിക്കും.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam