നവ വധു-വരൻമാരായ മേഘാ സഞ്ജയും, യദു വേണുഗോപാലും വിവാഹ മണ്ഡപത്തിൽ നിന്ന് വിശപ്പ് രഹിത ഭക്ഷണ അലമാരയുടെ മുന്നിൽ എത്തി ഭക്ഷണം വിതരണം ചെയ്തത് കാണികൾക്ക് കൗതുകമായി
കായംകുളം: നവ വധു-വരൻമാരായ മേഘാ സഞ്ജയും, യദു വേണുഗോപാലും വിവാഹ മണ്ഡപത്തിൽ നിന്ന് വിശപ്പ് രഹിത ഭക്ഷണ അലമാരയുടെ മുന്നിൽ എത്തി ഭക്ഷണം വിതരണം ചെയ്തത് കാണികൾക്ക് കൗതുകമായി. പുളളിക്കണക്ക് സ്വദേശിയും ജീവകാരുണ്യ പ്രവർത്തകയും അക്കോക്ക് കായംകുളം മണ്ഡലം വൈസ് പ്രസിഡൻ്റുമായ സഞ്ജയുടേയും സഞ്ജയ് കുമാറിന്റേയും മകൾ മേഘാസഞ്ജയും കാഞ്ഞംപാറ സ്വദേശിവേണുഗോപാലിന്റേയും ഗീതാകുമാരിയുടേയും മകൻ യദു വേണുഗോപാലും തമ്മിലുള്ള വിവാഹം കഴിഞ്ഞ ദിവസമാണ് നടന്നത്.
വിവാഹത്തിനു ശേഷം മിനിറ്റ് കൾക്ക് അകം ഇവർ എത്തി കായംകുളത്തെ വിശപ്പ് രഹിത ഭക്ഷണ അലമാരയുടെ നാന്നൂറ്റി മുപ്പത്തിനാലാം ദിവസത്തെ ഭക്ഷണ വിതരണമാണ് നവ വധൂവരൻമാർ ഉദ്ഘാടനം ചെയ്തത്. അക്കോക്ക് കായംകുളം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച "വിശപ്പ് രഹിത കായംകുളം" ഭക്ഷണ അലമാരയുടെ സജീവ പ്രവർത്തകയായ മാതാവ് സഞ്ജയ്ക്ക് ഒപ്പം മകൾ നിരന്തരം ഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് എത്തിയിരുന്നു.
മേഘസഞ്ജയുടെ ആഗ്രഹമായിരുന്നു വിവാഹ ദിവസം തെരുവിന്റെ മക്കൾക്കായി അൽപ്പസമയം മാറ്റിവെയ്ക്കാനായി തീരുമാനിച്ചത്.അക്കോക്ക് സംസ്ഥാനഭാരവാഹികളായ അഡ്വ.സുരേഷ് കുമാർ, അബി ഹരിപ്പാട്, മുഹമ്മദ് ഷെമീർ, അബ്ബാമോഹൻ, മണ്ഡലം ഭാരവാഹികളായ പ്രഭാഷ് പാലാഴി, ജോസഫ് പുത്തേത്ത്, ശ്രീദേവി അന്തർജനം, നിസ ടീച്ചർ, ദിനേശ് വള്ളികുന്നം, സുമ ദിനേശ്, ഷിജാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
പറഞ്ഞ സമയത്തിനുള്ളിൽ റോഡ് നിർമാണം പൂർത്തിയാക്കിയില്ല, കരാറുകാരനെ പുറത്താക്കി
കോഴിക്കോട്: 2020-21 സംസ്ഥാന ബജറ്റിൽ മൂന്ന് കോടി രൂപ അനുവദിച്ച് പ്രവൃത്തി ആരംഭിച്ച താഴെ തിരുവമ്പാടി -മണ്ടാംകടവ് റോഡ് ആദ്യ റീച്ച് സമയപരിധി കഴിഞ്ഞിട്ടും പ്രവൃത്തി പൂർത്തിയാകാത്തതിനാൽ കരാറുകാരനെ ഒഴിവാക്കി. എൻ.കെ സിബി എന്ന പി.ഡബ്ല്യു.ഡി കരാറുകാരനെയാണ് റിസ്ക് ആൻ്റ് കോസ്റ്റ് പ്രകാരം ഒഴിവാക്കിയത്. 2021 ജൂലൈ 29നാണ് കരാർ പ്രകാരം പ്രവൃത്തി ആരംഭിക്കുന്നത്. നിർമ്മാണ കാലാവധി 6 മാസമായിരുന്നു. എന്നാൽ കാലാവധിക്കുള്ളിൽ നിർമാണം പൂർത്തിയായില്ല. നിരന്തരം യോഗം ചേർന്ന് നിർമാണം വേഗത്തിലാക്കാൻ ആവശ്യപ്പെട്ടിട്ടും കരാറുകാരൻ കുറ്റകരമായ അനാസ്ഥയാണ് കാണിച്ചത്.
ഈ സാഹചര്യത്തിലാണ് കരാറുകാരനെ കരാറിൽ നിന്ന് ഒഴിവാക്കിയത്. അവശേഷിക്കുന്ന പ്രവൃത്തി റീടെൻഡർ ക്ഷണിച്ച് നിർമാണം പൂർത്തിയാക്കുമെന്ന് അധികൃതർ അറിയിച്ചു. ഈ റോഡിന്റെ രണ്ടാം റീച്ച് പ്രവൃത്തി അന്തിമ ഘട്ടത്തിലാണെന്ന് തിരുവമ്പാടി എം.എൽ.എ. ലിന്റോ ജോസഫ് അറിയിച്ചു.