
ഹരിപ്പാട്: പത്ര വിതരണക്കാരൻ അജ്ഞാത വാഹനം ഇടിച്ച് മരിച്ചു. കരുവാറ്റ രമ്യ ഭവനത്തിൽ എം എച്ച് രാജു (62) ആണ് മരിച്ചത്. പുലർച്ചെ അഞ്ചുമണിയോടെ കരുവാറ്റ ഹൈസ്കൂളിന് പടിഞ്ഞാറുവശം ദേശീയപാതയിൽ ആയിരുന്നു അപകടം. പത്ര വിതരണത്തിനായി സൈക്കിളിൽ പോകുമ്പോൾ അജ്ഞാത വാഹനം ഇടിക്കുകയായിരുന്നു. അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം മുക്കാൽ മണിക്കൂറോളം രക്തം വാർന്ന് റോഡിൽ കിടന്നു. തുടർന്ന് ക്ഷേത്രദർശനത്തിനായി പോയവർ കാണുകയും ബന്ധുക്കളെ വിവരമറിയിക്കുകയും ആയിരുന്നു. ബന്ധുക്കൾ എത്തി ആംബുലൻസിൽ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോലേക്കും മരണം സംഭവിച്ചിരുന്നു. ഭാര്യ: രാധ. മക്കൾ: രമ്യ, രാജ്കുമാർ. മരുമക്കൾ: ബിനു, ശാലു.
അതേസമയം കോട്ടയത്ത് നിന്ന് പുറത്തുവന്ന മറ്റൊരു വാർത്ത കഴിഞ്ഞ ദിവസം കുമാരനല്ലൂരിൽ ബൈക്ക് ടോറസ് ലോറിയിലിടിച്ച് ഉണ്ടായ അപകടത്തിൽ 3 യുവാക്കൾ മരിച്ചു എന്നതാണ്. തിരുവഞ്ചൂർ സ്വദേശി പ്രവീൺ , സംക്രാന്തി സ്വദേശികളായ ആൽവിൻ , ഫാറൂക്ക് എന്നിവരാണ് മരിച്ചത്. കുമാരനല്ലൂർ കൊച്ചാലും ചുവട്ടിൽ വൈകിട്ട് അഞ്ചര മണിയോടെയാണ് അപകടം ഉണ്ടായത്. അമിത വേഗതയിൽ വന്ന ഡ്യൂക്ക് ബൈക്ക് ടോറസ് ലോറിയിൽ ഇടിച്ചാണ് അപകടം സംഭവിച്ചത്. മൂന്ന് യുവാക്കളും സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു. മൂന്ന് യുവാക്കളും സഞ്ചരിച്ചത് ഒരു ബൈക്കിലായിരുന്നു. ബൈക്ക് അമിതവേഗതയിലായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ഓവർ ടേക്കിനിടെയാണ് അപകടമുണ്ടായതെന്നും നാട്ടുകാർ പറയുന്നു. ഇവർക്ക് ഹെൽമറ്റും ഉണ്ടായിരുന്നില്ലെന്നാണ് വിവരം. ഓവർടേക്കിനിടെ ബൈക്ക് എതിർവശത്ത് കൂടി വന്നിരുന്ന ടോറസ് ലോറിയിൽ ഇടിക്കുകയായിരുന്നു. ഇവരുടെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
ഒരു ഡ്യൂക്കിൽ മൂന്നുപേർ, നൊടിയിടയിൽ ടോറസ് ലോറിയിലിടിച്ചു; കോട്ടയത്ത് കണ്ണീരായി യുവാക്കളുടെ മരണം