
തിരുവനന്തപുരം: നെയ്യാറ്റിൻകര വ്ലത്താങ്കരയിൽ ഭാര്യയെ ഭർത്താവ് കുത്തിക്കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വ്‌ളാത്താങ്കര ആർസി ചർച്ചിന് സമീപം താമസിക്കുന്ന വിഷ്ണുനാഥ് (36) ആണ് ഭാര്യ അൽമയെ (33) കുത്തിക്കൊലപ്പെടുത്തിയത്. ഇന്ന് രാവിലെ ഒമ്പതു മണിയോടുകൂടിയാണ് നാടിനെ ഞെട്ടിച്ച സംഭവം. ഭാര്യയെ കുത്തി കൊലപ്പെടുത്തിയ ശേഷം അഭിഭാഷകനായ സഹോദരന്‍റെ വീട്ടിലെത്തി വിവരം പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. പിഎസ്‌സി ട്രെയിനിങ് സെന്‍ററിലെ അധ്യാപകനാണ് വിഷ്ണു. ഒമ്പത് വർഷം മുമ്പാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞതെന്ന് നാട്ടുകാർ പറയുന്നു. പ്രണയ വിവാഹമായിരു. ഇതുവരെ വീട്ടിൽ നിന്നും തർക്കങ്ങളോ ബഹളങ്ങളോ ഒന്നും കേട്ടിട്ടില്ലെന്നും സമീപവാസികൾ പറയുന്നു. ഭാര്യയെ കൊന്നുവെന്ന് പറഞ്ഞാണ് ഇന്ന് രാവിലെ വിഷ്ണു സഹോദരന്‍റെ വീട്ടിലെത്തിയത്. ഈ സമയം ഇവർ രണ്ടുപേരുമല്ലാതെ വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല.
സഹോദരൻ വിവരമറിയിച്ചതിനെ തുടർന്ന് പാറശാല പൊലീസ് സ്ഥലത്തെത്തുമ്പോൾ ബെഡ്റൂമിൽ രക്തത്തിൽ കുളിച്ച് കിടക്കുന്ന അൽമയെ കാണുകയായിരുന്നു. കഴുത്തിന് പിന്നിലാണ് കുത്തിയതെന്നാണ് പ്രാഥമിക വിവരം. സംഭവത്തിന് പിന്നാലെ വിഷ്ണുവിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും കുറ്റസമ്മതം നടത്തിയതോടെ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. കുടുംബ പ്രശ്നമാണ് കൊലയ്ക്ക് പിന്നിലെന്ന് പൊലീസ് പറഞ്ഞു. ഇവർക്ക് മക്കളില്ല.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam