
മൂവാറ്റുപുഴ: വ്യാജ രേഖകൾ നിർമ്മിച്ച് സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ നിർമ്മിതി കേന്ദ്ര മുൻ റീജിയണൽ എഞ്ചിനീയറെ 12 വർഷം കഠിന തടവിനും 6 ലക്ഷം രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷിച്ച് വിജിലൻസ് കോടതി. ടുക്കി മുട്ടം നിർമ്മിതി കേന്ദ്ര മുൻ റീജിയണൽ എഞ്ചിനീയറും, എറണാകുളം ഫോർട്ട് കൊച്ചി സ്വദേശിയുമായ കൃഷ്ണദത്ത് (74)നെ ആണ് കുറ്റക്കാരനാണെന്ന് കണ്ടെത്തി മൂവാറ്റുപുഴ വിജിലൻസ് കോടതി 12 വർഷം കഠിന തടവിനും, 6 ലക്ഷം രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷിച്ചത്. ഹൗസിംഗ് സ്കീമിൽ യോഗ്യരല്ലാത്ത ആൾക്കാർക്ക് വ്യാജ രേഖകൾ തയ്യാറാക്കി വീട് നിർമ്മാണത്തിന് ധനസഹായം അനുവധിച്ച് സർക്കാരിന് സാമ്പത്തിക നഷ്ടം ഉണ്ടാക്കിയ കേസിലാണ് നടപടി.
2007-2008 കാലഘട്ടത്തിൽ കൃഷ്ണദത്ത് ഇടുക്കി മുട്ടം നിർമ്മിതി കേന്ദ്രത്തിൽ റീജിയണൽ എഞ്ചിനിയറായിരിക്കെയാണ് ഹൗസിംഗ് സ്കീമിൽ, വ്യാജ രേഖകൾ നിർമ്മിച്ച് യോഗ്യരല്ലാത്ത അഞ്ചുപേർക്ക് ഭവന നിർമ്മാണ ഗ്രാന്റ് അനുവദിച്ച് നല്കി 1,75000 രൂപ തട്ടിയത്. സംഭവത്തിൽ ഇടുക്കി വിജിലൻസ് യൂണിറ്റ് 2014 ൽ കേസ്സ് രജിസ്റ്റർ ചെയ്തിരുന്നു. കേസ്സിന്റെ അന്വേഷണത്തിൽ ഏലപ്പാറ ഗ്രാമ പഞ്ചായത്തിൽ നിന്നും, ഇടുക്കി ജില്ലാ പഞ്ചായത്തിൽ നിന്നും മുൻപ് ഭവന നിർമ്മാണ സഹായം വാങ്ങിയവർക്ക് തന്നെയാണ് പ്രതി കൃഷ്ണദത്ത് വീണ്ടും വ്യാജ രേഖകൾ ചമച്ച് ധന സഹായം അനുവദിച്ചതെന്ന് തെളിഞ്ഞിരുന്നു.
ഈ കേസിലാണ് കൃഷ്ണദത്തിനെ കുറ്റക്കാരനാണെന്ന് കണ്ടെത്തി വിവിധ വകുപ്പുകളിലായി 12 വർഷം കഠിന തടവിനും, 6 ലക്ഷം രൂപ പിഴ ഒടുക്കുന്നതിനും മൂവാറ്റുപുഴ വിജിലൻസ് കോടതി ശിക്ഷിച്ചത്. മൂവാറ്റുപുഴ വിജിലൻസ് കോടതി ജഡ്‌ജ് രാജേഷ്. ജി ആണ് വിധി പുറപ്പെടുവിച്ചത്. ഇടുക്കി വിജിലൻസ് യൂണിറ്റിലെ മുൻ ഡി.വൈ.എസ്.പി രതീഷ് കൃഷ്ണൻ, ഇൻസ്പെക്ടർമാരായ വിശ്വനാഥൻ നായർ, ജിൽസൺ മാത്യു എന്നിവരാണ് ഈ കേസിന്റെ അന്വേഷണം നടത്തിയത്. വിജിലൻസിനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ സരിത. വി.എ ഹാജരായി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam