കോഴിക്കോട് കക്കോടിയിൽ വില്‍പ്പനയ്‌ക്കെത്തിച്ച ആനക്കൊമ്പുമായി ആറംഗ കടത്തുസംഘം വനംവകുപ്പിന്റെ പിടിയിലായി. വയനാട്-കര്‍ണാടക അതിര്‍ത്തിയില്‍ നിന്നാണ് ആനക്കൊമ്പ് എത്തിച്ചതെന്നാണ് സൂചന. സംഭവവുമായി ബന്ധപ്പെട്ട് വയനാട്ടിൽ നിന്ന് ഒരാളെക്കൂടി കസ്റ്റഡിയിലെടുക്കുകയും മാനിന്റെ കൊമ്പും ഇറച്ചിയും പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.

കോഴിക്കോട്: കേരളത്തിലെ പ്രധാനപ്പെട്ട ആനക്കൊമ്പ് കടത്ത് സംഘത്തിലെ ആറു പേര്‍ കോഴിക്കോട് കക്കോടിയില്‍ വനം വകുപ്പിന്റെ പിടിയില്‍. വില്‍പനയ്ക്കായി എത്തിച്ച ഒരു ആനക്കൊമ്പും ഇവരില്‍ നിന്നും കസ്റ്റഡിയിലെടുത്തു. കക്കോടി പാലത്തുള്ള ഒരു വീട്ടില്‍ നിന്നുമാണ് ഇവരെ വനംവകുപ്പ് പിടികൂടിയത്. കക്കോടി സ്വദേശിയായ അസീല്‍, മുഹമ്മദ് റിഹാന്‍, താമരശ്ശേരി സ്വദേശി പരീദ്, കോട്ടയം സ്വദേശി വിന്‍സെന്റ്, തിരുവനന്തപുരം സ്വദേശികളായ സുധീര്‍, ദില്‍ഷാദ് എന്നിവരാണ് പിടിയിലായത്.

വയനാട് കര്‍ണാടക അതിര്‍ത്തിമേഖലയില്‍ നിന്നാണ് ഇവര്‍ ആനക്കൊമ്പ് എത്തിച്ചതെന്നാണ് സൂചന. കൂടുതല്‍ ആനക്കൊമ്പുകള്‍ ഇവര്‍ കടത്തിക്കൊണ്ടുവന്നെന്ന വിവരം കൂടി വനം വകുപ്പിന് ലഭിച്ചിട്ടുണ്ട്. പിടിയിലായവരെ വിശദമായി ചോദ്യം ചെയ്യുകയാണ്. ചോദ്യംചെയ്യലിൽ ഇതുവരെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇവർക്ക് ആന കൊമ്പ് നൽകി എന്ന് കരുതുന്ന സോമൻ എന്ന വ്യക്തിയെ വയനാട് നിന്നും കസ്റ്റഡിയിൽ എടുത്തു. ഇയാളിൽ നിന്ന് മാനിന്റെ കൊമ്പും വന്യ മൃഗങ്ങളുടെ ഇറച്ചിയും പിടിച്ചെടുത്തിട്ടുണ്ട്.