പയ്യോളി സ്വദേശിയായ ഗര്‍ഭിണി ഷമീമ ചികില്‍സയിലിരിക്കെ മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം രംഗത്ത്. ഭർത്താവ് ക്രൂരമായി മർദിച്ചിരുന്നെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നും ബന്ധുക്കൾ ആരോപിക്കുന്നു. സംഭവത്തിൽ കൊയിലാണ്ടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കോഴിക്കോട്: പയ്യോളി സ്വദേശിയായ ഗര്‍ഭിണി ചികില്‍സയിലിരിക്കെ മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണവുമായി ബന്ധുക്കള്‍. പയ്യോളി സ്വദേശി ഷമീമയെ ഭര്‍ത്താവ് ക്രൂരമായി മര്‍ദിച്ചിരുന്നെന്നും മരണത്തില്‍ സംശയമുണ്ടെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. ഒന്നരമാസം മുമ്പ് ഭര്‍ത്താവിന്റെ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച ഷമീമ കഴിഞ്ഞ ദിവസമാണ് മരിച്ചത്.

പയ്യോളി സ്വദേശിയായ ആറു മാസം ഗര്‍ഭിണിയായ ഷമീമയെ ഒന്നരമാസം മുമ്പ് ഭര്‍ത്താവിന്റെ അരിക്കുളത്തെ വീട്ടിലാണ് അബോധാവസ്ഥയില്‍ കണ്ടെത്തിയത്. അതിന് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെന്റിലേറ്ററില്‍ ചികില്‍സയിലായിരുന്ന ഷമീമ ഇന്നലെയാണ് മരിച്ചത്. ഷമീമയെ ഭര്‍ത്താവ് ക്രൂരമായി മര്‍ദിച്ചിരുന്നെന്നും മരണത്തില്‍ സംശയമുണ്ടെന്നും സഹോദരന്‍ പറഞ്ഞു. നേരിടുന്ന പീഡനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ഷമീമ ഫോണി‍ല്‍ വിളിച്ചറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം തന്നെയും ഷമീമയുടെ ഭര്‍ത്താവ് നവാസ് ആക്രമിച്ചെന്നും സഹോദരന്‍ പറയുന്നു.

മൂന്നു വര്‍ഷം മുമ്പാണ് ഷമീമയുടെ വിവാഹം നടന്നത്. ആദ്യവിവാഹത്തില്‍ ഒരു മകളുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളേജിലായിരുന്നു ഇന്‍ക്വസ്റ്റ്, പോസ്റ്റുമോര്‍ട്ടം നടപടികള്‍. കൊയിലാണ്ടി പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. ഷമീമയുടെ കുടുംബത്തിിന്റെ ആരോപണങ്ങള്‍ നിഷേധിച്ച ഭര്‍ത്താവിന്റെ കുടുംബം ഷമീമയ്ക്ക് മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നെന്ന് പ്രതികരിച്ചു.