മകന്റെ വിവാഹം കാണാനായി കാത്തിരുന്ന് പിതാവ് മരിച്ചു, കല്യാണ ബ്യൂറോയ്ക്കെതിരെ യുവാവ്, നഷ്ടപരിഹാരം നൽകണമെന്ന് കോടതി

Published : Jul 16, 2026, 03:00 PM IST
groom

Synopsis

രജിസ്റ്റർ ചെയ്ത സമയത്ത് കാസർഗോഡ് നിന്ന് ഒരു വധുവിനെ പരിചയപ്പെടുത്തുമെന്ന ഉറപ്പും യുവാവിന് ലഭിച്ചിരുന്നു. എന്നാൽ 9 വർഷമായിട്ടും ഒന്നും സംഭവിച്ചില്ല. പരാതിയുമായി ഏജൻസിയെ നിരവധി തവണ സമീപിച്ചെങ്കിലും ആലോചന ഉടനെത്തുമെന്ന ആശ്വസിപ്പിക്കൽ മാത്രമാണ് ഉണ്ടായത്.

കണ്ണൂർ:രജിസ്റ്റർ ചെയ്ത് ഒൻപത് വർഷം കഴിഞ്ഞിട്ടും അനുയോജ്യമായ വിവാഹാലോചനകൾ കണ്ടെത്താനായില്ല. മാട്രിമോണിയൽ സ്ഥാപനത്തിനെതിരെ പരാതിയുമായി നഴ്സിംഗ് കോളേജ് പ്രൊഫസർ. സ്ഥാപനത്തിന് പിഴയിട്ട് ഉപഭോക്തൃ കോടതി. കണ്ണൂർ ജില്ലാ ഉപഭോക്തൃ കോടതിയാണ് മാട്രിമോണി സ്ഥാപനത്തിന് 8000 രൂപ പിഴയിട്ടത്. രവി സുരേഷ പ്രസിഡന്റും മോളിക്കുട്ടി മാത്യു , സജീഷ് കെ പി എന്നിവർ അംഗങ്ങളായ കണ്ണൂർ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷന്റേതാണ് തീരുമാനം. 2016ലാണ് നഴ്സിംഗ് കോളേജ് പ്രൊഫസറായ യുവാവ് വിവാഹ ആലോചനയ്ക്കായി മാട്രിമോണി സ്ഥാപനത്തെ സമീപിച്ചത്. യുവാവിൽ നിന്ന് ഈടാക്കിയ ഫീസായ 3000 രൂപയും യുവാവിനുണ്ടായ മാനസിക പീഡനത്തിന് 5000 രൂപയും നൽകാനാണ് ഉത്തരവ്. മൂവായിരം രൂപ ഫീസ് നൽകിയാൽ വിവാഹം നടക്കുന്നത് വരെ പ്രൊഫൈൽ സജീവമായിരിക്കുമെന്നായിരുന്നു സ്ഥാപനം അറിയിച്ചത്. രജിസ്റ്റർ ചെയ്ത സമയത്ത് കാസർഗോഡ് നിന്ന് ഒരു വധുവിനെ പരിചയപ്പെടുത്തുമെന്ന ഉറപ്പും യുവാവിന് ലഭിച്ചിരുന്നു. എന്നാൽ 9 വർഷമായിട്ടും ഒന്നും സംഭവിച്ചില്ല. പരാതിയുമായി ഏജൻസിയെ നിരവധി തവണ സമീപിച്ചെങ്കിലും ആലോചന ഉടനെത്തുമെന്ന ആശ്വസിപ്പിക്കൽ മാത്രമാണ് ഉണ്ടായത്.

മകന്റെ വിവാഹം കാണാനുള്ള കാത്തിരിപ്പിനിടെ 2025 ഒക്ടോബറിൽ യുവാവിന്റെ പിതാവ് കാൻസർ ബാധിച്ച് മരണപ്പെട്ടു. ഇതോടെയാണ് തനിക്ക് സാമ്പത്തിക നഷ്ടവും കനത്ത മാനസിക ബുദ്ധിമുട്ടും സൃഷ്ടിച്ചെന്ന് വിശദമാക്കി യുവാവ് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനെ സമീപിച്ചത്. മാട്രിമോണിയൽ സ്ഥാപനത്തിന് വലിയ വീഴ്ച പറ്റിയതായി കണ്ണൂർ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ബെഞ്ച് വിലയിരുത്തി.കമ്മീഷൻ നോട്ടീസ് അയച്ചിട്ടും മാട്രിമോണി ബ്യൂറോയിൽ നിന്ന് ആരും ഹാജരാവുകയോ തങ്ങളുടെ ഭാഗം ന്യായീകരിക്കുകയോ ചെയ്തില്ല. ഇതോടെയാണ് ബെഞ്ച് ഏകപക്ഷീയമായ വിധി പ്രഖ്യാപിച്ചത്. ഉത്തരവ് വന്ന് 30 ദിവസത്തിനകം ഈ തുക നൽകണമെന്നും, അല്ലാത്തപക്ഷം ഈ തുകയ്ക്ക് 9 ശതമാനം വാർഷിക പലിശ ഈടാക്കുമെന്നും കമ്മീഷൻ വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

റോഡ് മുറിച്ചുകടക്കുന്നതിനിടെ കെഎസ്ആർടിസി ബസിടിച്ച് വയോധികൻ മരിച്ചു
കുരുക്ക് മുറുക്കി പൊലീസ്; മമ്മുവിനെ കസ്റ്റഡിയിൽ ചോദ്യംചെയ്യണം, കോടതിയിൽ അപേക്ഷ നൽകും; ഒന്നാംപ്രതി തൊപ്പി ഒളിവിൽതന്നെ, തിരച്ചിൽ ഊ‍‍ർജിതം