
നെടുങ്കണ്ടം: കേരളത്തിലെ വിവിധ പ്രദേശങ്ങളില്‍ ഭവന വേദന കേസുകളിലും വാഹന മോഷണങ്ങളിലും പ്രതിയായ കാമാക്ഷി എസ് ഐ എന്ന പേരിൽ കുപ്രസിദ്ധനായ വലിയപറമ്പില്‍ വീട്ടില്‍ ബിജു കട്ടപ്പന (46) ഡിവൈഎസ്പി വി.എ നിഷാദ് മോന്റെ നേത്യത്വത്തിലുള്ള സംഘം പിടികൂടി. മോഷണം നടത്തി കിട്ടുന്ന തുക കൊണ്ട് ആഡംബര വാഹനങ്ങളും വസ്തുവകകളും വാങ്ങി കൂട്ടുന്ന ബിജുവിന്റെ പേരില്‍ കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിലുമായി 500 ഓളം മോഷണ കേസുകള്‍ ഉണ്ട്. വിവിധ കേസുകളിലായി 15 വര്‍ഷത്തോളം ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
കഴിഞ്ഞ ഡിസംബര്‍ മാസം മുതല്‍ ഇടുക്കി ജില്ലയിലെ മുരിക്കാശ്ശേരി, തങ്കമണി, കട്ടപ്പന പോലീസ് സ്റ്റേഷന്‍ പരിധികളില്‍ നിന്ന് അഞ്ചോളം ബുള്ളറ്റുകള്‍ മോഷണം നടന്നിരുന്നു. മോഷണം ചെയ്ത രണ്ട് ബുള്ളറ്റുകള്‍ പെട്രോള്‍ തീര്‍ന്നതിനാല്‍ വഴിയില്‍ ഉപേക്ഷിക്കുകയും ചെയ്തിരുന്നു. മോഷ്ടിച്ച ബുള്ളറ്റുകള്‍ തമിഴ്‌നാട്ടിലെ വിവിധ സ്ഥലങ്ങളില്‍ വില്പന നടത്തുകയാണ് പ്രതിയുടെ പതിവ്. ഇത് കൂടാതെ നിരവധി ആരാധനാലയങ്ങളിലെ കാണിക്ക വഞ്ചി കുത്തിപൊളിച്ച് മോഷണം നടത്തുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് നൂറിലധിം സിസിടിവി ദൃശ്യങ്ങള്‍ വെച്ച് നടത്തിയ പരിശോധനയിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. തമിഴ്‌നാട്ടുകാരായ കൊടും കുറ്റവാളികളെ കൂടെ കൊണ്ടുവന്ന് താമസിപ്പിക്കുകയും സമീപപ്രദേശങ്ങളിലെ വീടുകളിലും, വ്യാപാരസ്ഥാപനങ്ങളിലും,ആരാധനാലയങ്ങളിലും, ബാങ്കുകളിലും കവര്‍ച്ച നടത്തുന്നതിനുമായിരുന്നു പദ്ധതി. മോഷണം നടത്തി കിട്ടുന്ന തുകകൊണ്ട് അടുത്തിടെ വാങ്ങിയ സ്ഥലത്തിന്റെ വില നല്‍കുന്നതിനായാണ് മോഷണം നടത്തുവാന്‍ പദ്ധതിയിട്ടത്. ഇതിനായി വാഹനം വിലയ്ക്ക് വാങ്ങുവാന്‍ തയ്യാറെടുക്കുമ്പോഴാണ് പ്രതി പിടിയിലാവുന്നത്. ബിജുവിന്റെ മകനും നിരവധി മോഷണകേസുകളിലെ പ്രതിയാണ്.
പൊലീസിനെ ആക്രമിച്ച മൂന്നോളം കേസുകളിലെ പ്രതിയായ ബിജുവിനെ പിടികൂടുവാന്‍ എത്തുന്ന പൊലീസില്‍ നിന്നും രക്ഷപെടുവാന്‍ വീടിന് ചുറ്റും നായ്ക്കളെ അഴിച്ചുവിട്ടിരുന്നു. സാക്ഷിപറയുന്നവരെയും ബിജുവിനെ കുറിച്ച് വിവരങ്ങള്‍ അറിയിക്കുന്നവരേയും ആക്രമിക്കുന്നതിനാല്‍ ആളുകള്‍ക്ക് ഇയാളെ വലിയ ഭയമായിരുന്നു. ഇതിനാല്‍ ഇയാളെകുറിച്ചുള്ള വിവരങ്ങള്‍ ഇയാള്‍ ആര്‍ക്കും നല്‍കുവാന്‍ തയ്യാറായിരുന്നില്ല. പിടികിട്ടാപുള്ളിയായി കോടതി പ്രഖ്യാപിച്ച ബിജുവിനെ വളരെ സാഹസികമായാണ് പൊലീസ് പിടികൂടിയത്. ഇടുക്കി ജില്ലാ സൂപ്രണ്ട് വി.യു കുര്യക്കോസിന്റെ നിര്‍ദ്ദേശപ്രകാരം കട്ടപ്പന ഡിവൈഎസ്പി വി.എ നിഷാദ് മോന്‍ രൂപികരിച്ച അന്വേഷണ സംഘത്തില്‍ തങ്കമണി ഐപി അജിത്ത്, എസ്‌ഐ മാരായ സജിമോന്‍ ജോസഫ്, അഗസ്റ്റിന്‍, എഎസ്‌ഐ സുബൈര്‍ എസ് എസ് സിപിഒ മാരായ ജോര്‍ജ്, ജോബിന്‍ ജോസ് ,സിനോജ് പി ജെ, ടോണി ജോണ്‍ സിപിഒ മാരായ ടിനോജ്, അനസ്‌കബീര്‍,വി.കെ അനീഷ്, സുബിന്‍ പി എസ്,ഡിവിആര്‍ എസ് സിപിഒ ജിമ്മി, അനീഷ് വിശ്വംഭരന്‍ തുടങ്ങിയവര്‍ പങ്കാളികളായി.