ഇവരുടെ പക്കൽ നിന്നും നിരവധി നമ്പർ തിരുത്തിയ നിലയിലും വെട്ടിമാറ്റിയ നിലയിലുമുള്ള കേരള ലോട്ടറി ടിക്കറ്റുകൾ പൊലീസ് കണ്ടെടുത്തു.
ചാരുംമൂട്: ലോട്ടറി ടിക്കറ്റുകളിൽ നമ്പർ തിരുത്തി സമ്മാനത്തുക വാങ്ങുന്ന രണ്ടംഗ തട്ടിപ്പ് സംഘം അറസ്റ്റിൽ. കുണ്ടറ മുളവന കാഞ്ഞിരക്കോട് മുറിയിൽ സെന്‍റ് ജൂഡ് വില്ലായിൽ സിജോ (39), കുണ്ടറ മുളവന നാന്തിരിക്കൽ മുറിയിൽ സജീവ് ഭവനത്തിൽ സജീഷ് (30) എന്നിവരെയാണ് നൂറനാട് സി ഐ ശ്രീജിത്ത് പിയും സംഘവും അറസ്റ്റ് ചെയ്തത്. കേരള സർക്കാരിന്‍റെ ലോട്ടറി ടിക്കറ്റുകളിലെ നമ്പറിൽ കൃത്രിമം കാണിച്ച് സമ്മാനാർഹമായ ടിക്കറ്റെന്ന് ലോട്ടറി കച്ചവടക്കാരെ തെറ്റിദ്ധരിപ്പിച്ചാണ് തട്ടിപ്പ് നടത്തുന്നത്. ടിക്കറ്റ് വില്പനക്കാരായ പ്രായമുള്ളവരും, ഭിന്നശേഷിക്കാരും, രോഗികളും, സ്ത്രീകളുമൊക്കെയാണ് ഇവരുടെ പ്രധാന ഇരകൾ. കഴിഞ്ഞദിവസം താമരക്കുളം നാലുമുക്ക് ഭാഗത്ത് തട്ടിപ്പിന് ശ്രമിക്കുമ്പോളാണ് ഇവർ പൊലീസിന്‍റെ പിടിയിലായത്.
കഴിഞ്ഞ 24 ന് നറുക്കെടുത്ത വിൻവിൻ ലോട്ടറിയുടെ പ്രോത്സാഹന സമ്മാനമായ 5000 രൂപ നമ്പർ തിരുത്തിയ ടിക്കറ്റ് കാണിച്ച് കച്ചവടക്കാരനായ പള്ളിക്കൽ കൈതക്കൽ സ്വദേശി രാധാകൃഷ്ണ (55) നിൽ നിന്നം വാങ്ങിയെടുക്കാനുള്ള ശ്രമത്തിനിടയിലാണ് പ്രതികൾ പൊലീസിന്‍റെ പിടിയിലായത്. ഇവരുടെ പക്കൽ നിന്നും നിരവധി നമ്പർ തിരുത്തിയ നിലയിലും വെട്ടിമാറ്റിയ നിലയിലുമുള്ള കേരള ലോട്ടറി ടിക്കറ്റുകൾ പൊലീസ് കണ്ടെടുത്തു. അവസാനത്തെ നാലക്ക നമ്പറിന് സമ്മാനം ലഭിച്ച ടിക്കറ്റുകളുടെ നമ്പറുകൾ മനസിലാക്കി അതേ ദിവസം ശേഖരിച്ചു വയ്ക്കുന്ന ടിക്കറ്റുകളിലെ ചില നമ്പറുകൾ, സീരീസുകൾ എന്നിവ തിരുത്തിയാണ് തട്ടിപ്പ് നടത്തുന്നത്. ലോട്ടറി ഫലം വരുന്ന ദിവസം സമ്മാനം അടിക്കാത്ത ലോട്ടറി ടിക്കറ്റുകൾ കടകളിൽ നിന്നും മറ്റും ശേഖരിച്ചു വയ്ക്കും. നമ്പറുകൾ വെട്ടിമാറ്റി ഒട്ടിച്ചു വെക്കുന്ന രീതിയും ഇവർക്കുണ്ട്. ആർക്കും മനസ്സിലാവാത്ത രീതിയിൽ വളരെ സൂക്ഷ്മമായാണ് ഇവർ നമ്പറുകൾ ഒട്ടിച്ചു വെക്കുന്നത്.
വലിയ തുകകൾ സമ്മാനം ലഭിച്ചു എന്നു പറഞ്ഞാൽ സംശയം തോന്നാൻ സാധ്യതയുള്ളതിനാൽ 1000 രൂപ മുതൽ 5000 രൂപ വരെയുള്ള സമ്മാനങ്ങൾ മാത്രമാണ് നമ്പർ തിരുത്തി വാങ്ങിയെടുക്കുന്നത്. സമ്മാനത്തുക പൂർണ്ണമായും വാങ്ങാതെ അടുത്ത ദിവസം നറുക്കെടുക്കുന്ന കുറെയധികം ടിക്കറ്റുകൾ എടുത്ത ശേഷം ബാക്കി തുക വാങ്ങുന്നതും ഇവരുടെ രീതിയാണ്. ഇവരുടെ ബൈക്കിന്റെ നമ്പറും വ്യാജമാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സമാനമായ തട്ടിപ്പു നടത്തിയതിന് കഴിഞ്ഞ വർഷം അഞ്ചൽ പൊലീസിൽ ഇവർക്കെതിരെ കേസുണ്ട്. കുണ്ടറ പൊലീസ് സ്റ്റേഷനിൽ നിരവധി അടിപിടി കേസുകളിലും ഇവർ പ്രതികളാണ്. മാവേലിക്കര ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി മുൻപാകെ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
