
ചാരുംമൂട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റിൽ. കൊല്ലം പെരിനാട് വെള്ളിമൺ ചേറ്റുകടവ് കരയിൽ ചരുവിൽ പുത്തൻവീട്ടിൽ പ്രിൻസിനെ (അക്കുട്ടൻ - 21)യാണ് നുറനാട് സി ഐ, പി ശ്രീജിത്തും സംഘവും അറസ്റ്റ് ചെയ്തത്. നൂറനാട് സ്വദേശിനിയായ പതിനാറുകാരി പെൺകുട്ടിയെ ഫേസ്ബുക്കിലൂടെ പരിചയപ്പെടുകയും പ്രണയം നടിച്ച് വശീകരിച്ച് കുണ്ടറ ഉള്ള പ്രതിയുടെ വീട്ടിൽ കൊണ്ടുപോയിപീഡിപ്പിച്ചതായുമുള്ള മാതാവിന്റെ പരാതിയിലാണ് പൊലീസ് അന്വേഷണം നടത്തിയത്.
കുണ്ടറയിലുള്ള വീടിന് സമീപത്തുനിന്നും പ്രതിയേയും പെൺകുട്ടിയെയും പൊലീസ് കണ്ടെത്തുകയായിരുന്നു. പ്രതി നിരവധി അടിപിടി കേസുകളിൽ ഉൾപ്പെട്ട ആളാണെന്ന് പൊലീസ് പറഞ്ഞു. മാവേലിക്കര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ട് മുൻപാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അതേസമയം, പോക്‌സോ കേസില്‍ ശിക്ഷ അനുഭവിക്കവേ പരോളിൽ പുറത്തിറങ്ങിയ യുവാവ് ഇരയെ പീഡിപ്പിച്ച കേസില്‍ പിടിയിലായി. തിരുവനന്തപുരം കാട്ടാക്കട സ്വദേശി എസ് എസ് ജിതേഷിനെ (22) ആണ് തളിപ്പറമ്പ് പൊലീസ് പിടികൂടിയത്. ആന്തൂർ നഗരസഭാ പരിധിയിലെ പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോയി ശിക്ഷിക്കപ്പെട്ട യുവാവ് പരോളിൽ പുറത്തിറങ്ങിയ ശേഷമാണ് ഇരയെ പീഡിപ്പിച്ചത്. ധർമശാലയ്ക്ക് സമീപം ഒരു പമ്പ് ഹൗസിൽ പെൺകുട്ടിയെ എത്തിച്ചായിരുന്നു പീഡിപ്പിച്ചത്.
സാമൂഹിക മാധ്യമം വഴി പരിചയപ്പെട്ട ആന്തൂർ നഗരസഭ പരിധിയിൽപ്പെട്ട ഈ പൊൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ നേരത്തെ പ്രതി ശിക്ഷിക്കപ്പെട്ടിരുന്നു. ജനുവരി 28ന് ആണ് ഇയാൾ അറസ്റ്റിലായത്. ഈ കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്നതിനിടെയാണ് പരോളിൽ പുറത്തിറങ്ങി പ്രതി ഇരയെ പീഡിപ്പിച്ചത്. കണ്ണൂർ ജില്ലയിൽ പ്രവേശിക്കരുതെന്ന ഉപോധിയോടെയാണ് ജിതേഷിന് പരോൾ അനുവദിച്ചിരുന്നത്. ഇത് ലംഘിച്ചാണ് ഇയാൾ കുറ്റകൃത്യം നടത്തിയത്. പ്രതിയെ റിമാൻഡ് ചെയ്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam