
തിരുവനന്തപുരം: നിരവധി കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ ഗുണ്ടയെ ഗുണ്ടാ ആക്ട് പ്രകാരം അറസ്റ്റ് ചെയ്തു. യ്യാറ്റിൻകര പെരുമ്പഴുതൂർ ആലംപൊറ്റ മടവൻകോട് റോഡരികത്തു വീട്ടിൽ അപ്പൂസ് എന്നുവിളിക്കുന്ന ബിബിൻ (21) ആണ് പിടിയിലായത്. നെയ്യാറ്റിൻകര, മാരായമുട്ടം പൊലീസ് സ്റ്റേഷനുകളിൽ തട്ടികൊണ്ടുപോകൽ, സ്ത്രീകൾക്കെതിരെയുള്ള അതിക്രമം, കുട്ടികൾക്കെതിരെയുള്ള അതിക്രമം, ആയുധംകൊണ്ട് ദേഹോപദ്രവം, സംഘം ചേർന്ന് ആക്രമിക്കൽ തുടങ്ങിയ പത്തോളം ക്രിമിനൽ കേസ്സുകളിലെ പ്രതിയാണ് ബിബിന്‍.
തിരുവനന്തപുരം ജില്ലാ മജിസ്ട്രേറ്റിൻ്റെ ഉത്തരവ് പ്രകാരം ഇയാളെ നെയ്യാറ്റിൻകര പൊലീസ് പിടികൂടുകയായിരുന്നു. നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സി.സി. പ്രതാപ് ചന്ദ്രൻ, സബ്ബ് ഇൻസ്പെക്ടർ സജീവ്, അസി. പൊലീസ് സബ്ബ് ഇൻസ്പെക്ടർ സന്തോഷ് കുമാർ, സിവിൽ പൊലീസ് ഓഫീസർ ശ്രീജിത്ത് എസ്. നായർ, പ്രതിജാ രത്ന തുടങ്ങിയവർ ഉൽപ്പെട്ട പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം തിരുവനന്തപുരം സെൻട്രൽ ജയിലിൽ കരുതൽ തടവിൽ പാർപ്പിച്ചിരിക്കുകയാണ്.
Read More : കൊച്ചിയിൽ ഇതര സംസ്ഥാനക്കാരിയായ എട്ട് വയസ്സുകാരിക്ക് പീഡനം, രണ്ടുപേർ പിടിയിൽ
അതേസമയം തിരുവനന്തപുരം പൊഴിയൂരിൽ ലോകകപ്പ് ഫൈനല്‍ പ്രദർശിപ്പിക്കുന്നതിനിടെ കളി കാണുന്നവര്‍ക്ക് നേരെ മദ്യപ സംഘത്തിൻ്റെ ആക്രമണം. അക്രമി സംഘത്തെ തടയാൻ ശ്രമിച്ച പൊഴിയൂർ എസ്.ഐക്ക് മർദ്ദനമേറ്റു. പരിക്ക് പറ്റിയ പൊഴിയൂർ എസ്.ഐ സജിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ലോകകപ്പ് ഫുട്ബോൾ മത്സരം കാണുന്നതിന് വേണ്ടി പൊഴിയൂർ ജംഗ്ഷനിൽ സ്ക്രിൻ സ്ഥാപിച്ചിരുന്നു. പ്രദർശനം നടക്കുന്നതിനിടെ രാത്രി പതിന്നൊര മണിക്ക് മദ്യപിച്ചു എത്തിയ രണ്ടു യുവാക്കൾ പ്രശ്നം ഉണ്ടാക്കാൻ തുടങ്ങിയതോടെ നാട്ടുകാർ പൊഴിയൂർ പൊലീസിനെ വിവരം അറിയിച്ചു. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് സംഘം അക്രമിയെ പിടികൂടാൻ ശ്രമിക്കവേയാണ് എസ്.ഐയ്ക്ക് നേരെ ആക്രമണം ഉണ്ടായത്. ഒടുവില്‍ ബലപ്രയോഗത്തിലൂടെയാണ് പൊലീസ് പ്രതിയായ പൊഴിയൂർ സ്വദേശി ജസ്റ്റിനെ (32) പിടികൂടിയത്.